ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കൽ: തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി
ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്ന വിഷയത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലേറെ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ കെട്ടി കിടക്കുന്ന കാര്യം ട്വന്റിഫോറാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാവുമെന്നും ഗതാഗത മന്ത്രി സൂചന നൽകി.
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനായി കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തിലേറെ അപേക്ഷകളാണ്. ലോക്ക് ഡൗൺ ഇളവുകളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ഉൾപ്പെടാത്തതിനാലാണ് ഈ അവസ്ഥ. ഡ്രൈവിംഗ് സ്‌കൂളുകളെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായപ്പോൾ ലൈസൻസ് അപേക്ഷകർ മാസങ്ങളായുള്ള കാത്തിരിപ്പിലാണ്. ഗതാഗത വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് ഒരുലക്ഷത്തിനൂറ്റിപന്ത്രണ്ട് ലൈസൻസ് അപേക്ഷകൾ കെട്ടി കിടക്കുകയാണ്. ലേണേഴ്‌സ് ടെസ്റ്റ് പാസ് ആയി ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയ്ക്ക് വേണ്ടിയുള്ളതാണ് ഈ അപേക്ഷകൾ. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇതിൽ ഒരു തീരുമാനം ആയിട്ടില്ല. ഡ്രൈവിംഗ് സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഔദ്യോഗിക കണക്ക് പ്രകാരം 5200 അംഗീകൃത ഡ്രൈവിങ് സ്‌കൂളുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ ഈ നിലപാട് കാരണം ഇത്രയും കുടുംബങ്ങൾ അക്ഷരാർഥത്തിൽ പട്ടിണിയിലാണ്.
ലൈസൻസ് അപേക്ഷകൾ ഇപ്പോൾ എത്തുന്നതും വളരെ കുറവാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നൂറിൽ താഴെ അപേക്ഷകൾ മാത്രമാണ് എത്തിയതെന്നാണ് ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വിവരം. ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിക്കാത്തതാണ് ഇതിന് പ്രധാന കാരണം. നിരവധി കുടുംബങ്ങൾ പട്ടിണിയിലാവുന്നതിനോടൊപ്പം തന്നെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ് അടയുക കൂടിയാണ് ഡ്രൈവിംഗ് സ്‌കൂൾ അടച്ചിടുന്നതിലൂടെ സംഭവിക്കുന്നത്.
Story Highlights- driving licence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here