ജോർജ് ഫ്ലോയ്ഡ് ചലഞ്ചുമായി വെളുത്ത വർഗക്കാരായ അമേരിക്കൻ യുവത; ഞെട്ടൽ

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം തുടരുകയാണ്. ഇതിനിടയിലാണ് ഇത്തരം പ്രതിഷേധങ്ങളെയൊക്കെ വെല്ലുവിളിച്ച് ജോർജ് ഫ്ലോയ്ഡ് ചലഞ്ചുമായി അമേരിക്കയിലെ വെളുത്ത വർഗക്കാരായ യുവത രംഗത്തെത്തിയിരിക്കുന്നത്. സുഹൃത്തിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി ചിത്രം എടുക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നതാണ് ജോർജ് ഫ്ലോയ്ഡ് ചലഞ്ച്.
സ്നാപ്ചാറ്റിലാണ് ഈ ചലഞ്ച് നടക്കുന്നത്. വെളുത്ത വർഗക്കാരായ ആൺകുട്ടികളാണ് കൂടുതലും ചലഞ്ചിൽ പങ്കെടുക്കുന്നത്. ചില പെൺകുട്ടികളും ഉണ്ട്. ഇത്തരത്തിലുള്ള വീഡിയോകളും ചലഞ്ചിന്റെ ഭാഗമായി പലരും പങ്കുവെക്കുന്നുണ്ട്. ചലഞ്ചുകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ വൈറലാവുകയാണ്. ലോകം മുഴുവൻ ഈ ദാരുണ സംഭവത്തിൽ ഞെട്ടലും ദുഖവും രേഖപ്പെടുത്തുമ്പോൾ മറുവശത്ത് ഇത്തരം ചലഞ്ച് നടത്താൻ സമയം കണ്ടെത്തുന്ന യുവത എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ട്വിറ്റർ ലോകം ചോദിക്കുന്നു.
read also: ജോർജ് ഫ്ലോയ്ഡ് പ്രതിഷേധക്കാർക്ക് അഭയമൊരുക്കി ഇന്ത്യൻ വംശജൻ; ട്വിറ്ററിൽ തരംഗമായി വീഡിയോകൾ
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു.
ഡെറിക് ഷോവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായി. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
അതേസമയം, ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഇദ്ദേഹത്തിൻ്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Story highlights- george floyd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here