തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി
ആരാധനാലയങ്ങൾ നാളെ മുതൽ തുറക്കാനിരിക്കെ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഗുരുവായൂർ ക്ഷേത്തിൽ ഇന്ന് ശുചീകരണ പ്രവർത്തികൾ നടത്തും. ഓൺലൈൻ ബുക്കിംഗിലൂടെയാണ് നാളെ മുതൽ ക്ഷേത്രത്തിൽ പ്രവേശനം. പള്ളികൾ തുറക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു കാണിച്ച് തൃശൂർ അതിരൂപത സർക്കുലർ പുറത്തിറക്കി.
ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് വടക്കുംനാഥ ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കിയത്. നാളെ രാവിലെ 7 മണി മുതൽ 11.30 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കിയാവും ദർശന സൗകര്യം ഒരുക്കുക. ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം പടിഞ്ഞാറേ നട വഴിയായിരിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വെക്കാൻ അനുവാദം ഉണ്ടാകില്ല. പ്രസാദ വിതരണവും തൽകാലത്തേക്ക് വേണ്ടെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനം.
ഓൺലൈൻ ബുക്കിംഗ് വഴിയാണ് ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനം. സോപാനത്തിനടുത്തേക്ക് പ്രവേശനമുണ്ടാകില്ല. കർശന നിയന്ത്രണങ്ങൾ തുടരും. ഇതിന്റെ ഭാഗമായി തൽക്കാലം അന്നദാനം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗുരുവായൂർ ദേവസ്വം. ക്ഷേത്രവും പരിസരവും ഇന്ന് ശുചീകരിക്കും.
Read Also: എറണാകുളത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കേണ്ടെന്ന് മഹല്ല് കമ്മറ്റി
നേരത്തെ തന്നെ 10 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങൾക്ക് ഗുരുവായൂരിൽ അനുമതി നൽകിയിരുന്നു. തൃശൂർ അതിരൂപതക്ക് കീഴിലുള്ള ദേവാലയങ്ങൾ തുറക്കു ന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കി.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സർക്കുലറിലൂടെ വ്യക്തമാക്കുന്നുണ്ട്. 65 വയസിനു മുകളിലുള്ളയാളുകൾക്കും 10 വയസിനു താഴെയുള്ള കുട്ടികൾക്കും ദേവാലയങ്ങളിൽ പ്രവേശനം ഉണ്ടാകില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓൺലൈനിൽ കുർബാനയടക്കം കാണാനുള്ള സൗകര്യം തുടരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
Story Highlights: The Vadakkunnathan temple was dismantled under the guidance of the fire force
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here