പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളായ അലനും താഹക്കുമെതിരെ വീണ്ടും കേസ്
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളായ അലനും താഹക്കുമെതിരെ വീണ്ടും കേസ്. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ് എടുത്തത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അലനും താഹയും ക്വാറന്റീന്‍ ലംഘിച്ചെന്നും പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നും ചൂണ്ടിക്കാട്ടി കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ജയിലില്‍ കഴിഞ്ഞ സമയമത്രയും ജീവനക്കാരെ അസഭ്യം പറയുകയാണെന്നും നിയമാനുസൃതമായ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ അനുസരിക്കുന്നില്ലെന്നും ജയില്‍ വകുപ്പിന്റെ പരാതിയില്‍ പറയുന്നു. ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിന് പുറത്തുവെച്ച് കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. സംഭവത്തില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇടപെട്ടതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ വീണ്ടും കേസെടുത്തത്.
അതേസമയം കാക്കനാട് ജയിലില്‍ തങ്ങള്‍ക്ക് മാനസികപീഡനം നേരിടേണ്ടി വരുന്നുവെന്ന് അലന്‍ ഷുഹൈബ് കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. തന്നെ മാപ്പുസാക്ഷിയാകാന്‍ നിര്‍ബന്ധിക്കുന്നതായും ഇയാള്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രതികളുടെ അപേക്ഷ മാനിച്ച് ഇരുവരെയും നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights: Pantherankavu UPA case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here