കവളപ്പാറയിലെ കോളനി നിവാസികളുടെ ദുരിതാശ്വാസ ക്യാമ്പ് ജീവിതം നരകതുല്യം

മണ്ണിടിച്ചിൽ ഉണ്ടായ മലപ്പുറം കവളപ്പാറയിലെ കോളനി നിവാസികളുടെ ദുരിതാശ്വാസ ക്യാമ്പിലേ ജീവിതം നരകതുല്യമാണ്. ക്യാമ്പിൽ തിങ്ങി പാർക്കുന്ന ഇവർക്ക് ആവശ്യത്തിന് ശുചിമുറികൾ പോലും ഇല്ലാത്ത അവസ്ഥയാണ്.
കവളപ്പാറ കോളനിയിൽ ഉണ്ടായിരുന്ന 18 കുടുംബങ്ങളാണ് പോത്തുകലിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. എന്നാൽ ഇത്രയും കുടുംബങ്ങൾക്ക് കഴിയാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല. 18 കുടുംബങ്ങൾക്കുമായി ഉപയോഗിക്കാൻ ആകെയുള്ളത് രണ്ട് ടോയ്ലറ്റുകൾ മാത്രം. ആളുകളുടെ എണ്ണം കൂടിയതോടെ കക്കൂസ് ടാങ്കുകൾ എല്ലാം നിറഞ്ഞു കവിഞ്ഞു. ഇതോടെ മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. ഇതോടെ ക്യാമ്പ് ജീവിതം ദുഷ്‌കരമായി.
Read Also: അടിമാലിയിലെ ആദിവാസി പെൺകുട്ടിയുടെ ആത്മഹത്യ; ചോദ്യം ചെയ്യൽ തുടരും
കൊവിഡ് പോലെയുള്ള മാരക അസുഖങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അസുഖങ്ങൾ വരുമോ എന്ന ഭീതിയിലാണ് ക്യാമ്പിൽ ഉള്ളവർ. മഴ ആരംഭിച്ചതോടെ കൂടുതൽ ആളുകൾ ക്യാമ്പിൽ എത്തി. ഇതിനാൽ നിൽക്കാൻ പോലും ഇടമില്ലാത്ത വിധം കുടുസായി മാറിയിരിക്കുകയാണ് ക്യാമ്പ് ജീവിതം. ദുരന്തത്തിൽ നിന്നും രക്ഷപെട്ടെങ്കിലും പത്ത് മാസം പിന്നിട്ടിട്ടും പുനരധിവാസം സാധ്യമാകാത്തതിനാൽ ദുരിതത്തിൽ നിന്നും മോചനമില്ലാതെ ക്യാമ്പുകളിൽ നരകതുല്യമായ ജീവിതം ജീവിച്ചു തീർക്കുകയാണ് ഇന്നും കവളപ്പാറ നിവാസികൾ.
kavalappara, relief colony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here