പള്ളിപ്പുറം ടെക്‌നോസിറ്റി ഭൂമിയിലെ കളിമണ്‍ ഖനനം; പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാന രഹിതം: മുഖ്യമന്ത്രി

പള്ളിപ്പുറം ടെക്‌നോസിറ്റി ഭൂമിയിലെ കളിമണ്‍ ഖനനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാധ്യമം അത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ ടെക്‌നോസിറ്റിയിലേക്ക് ഓടിയെത്തി അഴിമതിയാരോപണം ഉന്നയിച്ചു. ടെക്‌നോസിറ്റിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കളിമണ്ണ് ഉണ്ട് എന്നത് ശരിയാണ്. അത് ഖനനം ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുമുണ്ടാകാം. എന്നാല്‍, സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
പള്ളിപ്പുറം ടെക്‌നോസിറ്റി വക ഭൂമിയില്‍ കളിമണ്‍ നല്ല നിലയില്‍ ലഭ്യമാണ്. ടെക്‌നോസിറ്റി സ്ഥലത്ത് നിന്നും സോഫ്റ്റ് സോയില്‍ എടുത്ത് പകരം ഹാര്‍ഡ് സോയില്‍ നിക്ഷേപിക്കാനുള്ള ഒരു നിര്‍ദ്ദേശം കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് എന്ന പൊതുമേഖലാ സ്ഥാപനം മുന്നോട്ടുവച്ചിരുന്നു. അന്ന് ഒരു ഉദ്യോഗസ്ഥതല സമിതിയെ ഖനനം സംബന്ധിച്ച സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിശ്ചയിച്ചു.
വ്യവസായ വകുപ്പ് ഡയറക്ടര്‍, മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍, ടെക്‌നോപാര്‍ക്ക് സിഇഒ എന്നിവരടങ്ങുന്ന ആ സമിതിപരിശോധന നടത്തി, നിര്‍ദ്ദേശം അംഗീകരിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ തലത്തില്‍ കളിമണ്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.
ഇതില്‍ എങ്ങനെയാണ് അഴിമതി ആരോപിക്കാന്‍ കഴിയുന്നത്. കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പഴഞ്ചൊല്ലാണ്. ഇവിടെ നമ്മുടെ പ്രതിപക്ഷം കയറെടുക്കുകയല്ല, പാലു കറക്കാന്‍ തന്നെ ഓടുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Clay Mining, Pallippuram Technocity Land
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here