തൂത്തുക്കുടി കസ്റ്റഡി മരണം; പൊലീസുകാർക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ ഇടപെട്ട് മദ്രാസ് ഹൈക്കോടതി. പൊലീസുകാർക്കെതിരെ കേസെടുക്കാൻ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. ക്രൂരമായ മർദനമാണ് നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. കേസ് സിബിഐ ഏറ്റെടുക്കും വരെ ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിച്ച കോവിൽപെട്ടി മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നിർണായക വിലയിരുത്തൽ നടത്തിയത്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. മരിച്ചവരുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് പറഞ്ഞ കോടതി കേസ് ക്രൈംബ്രാഞ്ച് സിഐഡി ഇന്ന് തന്നെ ഏറ്റെടുക്കണമെന്നും പറഞ്ഞു. കേസ് തടസപ്പെടുത്തിയ തൂത്തുക്കുടി എഎസ്പി കെ. കുമാർ, ഡിഎസ്പി സി. പ്രതാപൻ. സാത്താൻകുളം സ്റ്റേഷനിലെ പൊലീസുകാരൻ മഹാരാജൻ എന്നിവരെ കോടതി വിമർശിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് തൂത്തുക്കുടിയിൽ വ്യാപാരികളായ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത്. ലോക്ക് ഡൗൺ ലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്ത ഇരുവരേയും സാത്താൻകുളം പൊലീസ് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
story highlights- Thoothukudi custodial death, Madras high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here