ആൻജിയോഗ്രാം ഉപകരണം ഹൃദയ വാൽവിൽ തറഞ്ഞുകയറി വീട്ടമ്മ മരിച്ചു
ആൻജിയോഗ്രാം നടത്തുന്നതിനിടെ ഉപകരണത്തിന്റെ ഭാഗം ഹൃദയവാൽവിൽ തറഞ്ഞു കയറി വീട്ടമ്മ മരിച്ചു. ചിങ്ങോലി സ്വദേശി ബിന്ദു(54)ആണ് ചികിൽസയ്ക്കിടയിൽ മരിച്ചത്. മാവേലിക്കര, തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അപകടത്തെ തുടർന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ശാരീരിക അസ്വസ്ഥതകൾ മൂലം ബിന്ദു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് തേടിയത് . തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ആൻജിയോഗ്രാം നടത്തി. ഇതിനിടയിലാണ് ആൻജിയോഗ്രാമിനുപയോഗിക്കുന്ന കത്തീറ്റർ ബിന്ദുവിന്റെ ഹൃദയത്തിൽ തുളഞ്ഞു കയറിയത്. ഉടൻതന്നെ പരുമലയിലെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ കത്തീറ്റർ പുറത്തെടുത്തു. അതിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു ബിന്ദു. കഴിഞ്ഞ ദിവസം രാത്രിയിൽ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ച ബിന്ദുവിനെ ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുന്നതിനടയിലാണ് മരണം സംഭവിച്ചത്. ചികിത്സ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ എസ്പിക്ക് പരാതി നൽകി. പിഴവ് സംഭവിച്ചതായി സ്വകാര്യ ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്. മരണ കാരണം പരിശോധിക്കാൻ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു വിധേയമാക്കിയിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് ചിലവായ തുക മടക്കി നൽകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബിന്ദുവിന്റെ അസുഖ വിവരം അറിഞ്ഞെത്തിയ ഭർത്താവ് അജിത്ത് ക്വാറന്റീൻ കേന്ദ്രത്തിലാണ്. ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബിന്ദുവിന്റെ പോസ്റ്റുമോർട്ടം അൽപസമയത്തിനകം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
Story highlight: housewife died after an angiogram device into the heart valve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here