കങ്കണ റണോട്ട് ശ്രീദേവിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവിട്ടോ? പ്രചരിക്കുന്നതിന് പിന്നിൽ [24 Fact Check]

നടി കങ്കണ റണോട്ടിനെതിരെ വ്യാജ പ്രചാരണം. അന്തരിച്ച നടി ശ്രീദേവിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കങ്കണ റണോട്ട് പുറത്തുവിട്ടെന്നാണ് വ്യാജപ്രചാരണം. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ആരോപണം. എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ്.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ സിനിമയിലെ സ്വജനപക്ഷപാതം തുറന്നുകാട്ടി കങ്കണ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. തൊട്ടുപിന്നാലെയാണ് കങ്കണയ്‌ക്കെതിരായ വ്യാജപ്രചാരണം. ദുബായിൽവച്ച് മരണപ്പെട്ട നടി ശ്രീദേവിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കങ്കണ പുറത്തുവിട്ടെന്നാണ് ആരോപണം. ശ്രീദേവി മരണപ്പെട്ട ദുബായിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ചിഹ്നവും റിപ്പോർട്ടിലുണ്ടായിരുന്നു. ശ്രീദേവിയുടേത് അസ്വഭാവിക മരണമാണെന്ന് പറയുന്ന റിപ്പോർട്ടിൽ നിർബന്ധിച്ച് വിസ്‌കിയും കൊക്കെയ്‌നും കഴിപ്പിച്ചെന്നും ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നെന്നും പറഞ്ഞിരുന്നു. കോൺപിരൻസി ഈസ് ഇൻ ബോളിവുഡ്‌സ് ലെഗസി എന്ന കാപ്ഷനുകളോടു കൂടിയാണ് ഈ പോസറ്റ്‌മോർട്ടം റിപ്പോർട്ട് ഷെയർ ചെയ്യപ്പെട്ടത്.
Read Also : കൊവിഡ് അടിയന്തരഘട്ടത്തെ നേരിടാൻ ഈ മരുന്നുകൾക്ക് സാധിക്കുമോ ? [ 24 Fact Check]
എന്നാൽ ഇങ്ങനെ ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ട് ദുബായ് ഗവൺമെന്റ് പുറത്തു വിട്ടിട്ടില്ല. പ്രചരിച്ച റിപ്പോർട്ടിൽ അക്ഷരത്തെറ്റും ഘടനാപരമായ തെറ്റും ഉണ്ടായിരുന്നു. കങ്കണ ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ലെന്ന് നടിയുടെ ഔദ്യോഗിക പി.ആർ ഗ്രൂപ്പും അറിയിച്ചു. നടക്കുന്നത് കങ്കണയെ ലക്ഷ്യംവച്ചുള്ള വ്യാജ പ്രചാരണമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. 2018 ഫെബ്രുവരിയിലാണ് ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബോധം നഷ്ടപ്പെട്ട ശ്രീദേവി ബാത്ത് ടബ്ബിൽ വീഴുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.
Story Highlights – Kngana Ranut , Sreedevi , Sushant singh rajput
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here