സ്വര്‍ണക്കടത്ത്; വിവാദങ്ങള്‍ അനാവശ്യമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനൊപ്പം കട ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായ സാഹചര്യത്തില്‍ മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. അനാവശ്യമായ ആരോപണങ്ങള്‍ യുക്തിരഹിതമാണെന്ന് സ്പീക്കര്‍ പറഞ്ഞു. യുഎഇ കോണ്‍സുലേറ്റിലെ പ്രസ് സെക്രട്ടറി എന്ന നിലയില്‍ സ്വപ്‌ന സുരേഷിനെ പരിചയമുണ്ട്. കോണ്‍സുലേറ്റ് പ്രസ് സെക്രട്ടറി എന്ന നിലയില്‍ യുഎഇ ദിനാഘോഷത്തിനും ഇഫാത്തറിനും ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. ആ രീതിയില്‍ തന്നെയാണ് കട ഉദ്ഘാടനത്തിനും ക്ഷണിച്ചത്. കാര്‍ബണ്‍ ഡേക്ടര്‍ എന്ന സ്റ്റാര്‍ട്ട്അപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്‌ന സുരേഷ് തന്നെയാണ്. കോണ്‍സുലേറ്റ് ജീവനക്കാരി എന്ന രീതിയില്‍തന്നെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്. മലിനീകരണം കുറയ്ക്കുന്ന കാര്‍ബണ്‍ രഹിത വാഹനങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് ആണെന്നെന്നാണ് തന്നോട് പറഞ്ഞത്. വളരെ നിര്‍ബന്ധിച്ചതിനാലാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. ഇതും സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ല. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Also : സ്വര്‍ണക്കടത്ത് കേസ് സിബിഐക്ക് വിട്ടേക്കും; സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്രത്തോട് ഉന്നയിച്ചേക്കും
ലോക കേരളസഭയുമായി സ്വപ്‌ന സുരേഷിന് ഒരു ബന്ധവുമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ലോക കേരള സഭയുമായി ബന്ധപ്പെട്ട നടന്ന മൂന്ന് സെക്ഷനുകളില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങള്‍ നേര്‍ക്കയില്‍ ലഭ്യമാണ്. വിവരാകാശ നിയമ പ്രകാരം ആര്‍ക്കും പരിശോധിക്കാം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാതരം അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക്
ഭരണപക്ഷം മറുപടി പറയുമെന്നും സ്പീക്കര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കട ഉദ്ഘാടനത്തിന്റെ പേരില്‍ നടക്കുന്ന അനാവശ്യമായ ആരോപണങ്ങള്‍ യുക്തിരഹിതമാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
Story Highlights – gold smuggling; controversy is unnecessary Speaker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here