ഇന്ന് ലോക ജനസംഖ്യാദിനം

ഇന്ന് ലോക ജനസംഖ്യാദിനം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് ഇത്തവണ പ്രമേയം. കൊറോണയുടെ ചങ്ങലക്കണ്ണി മുറിക്കാന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചപ്പോള്‍, ബേബി ബൂമെന്ന പ്രതിഭാസത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയും ഈ ജനസംഖ്യാദിനം പങ്കുവയ്ക്കുന്നുണ്ട്.
ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. ജനസംഖ്യാ വര്‍ധന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. 33 വര്‍ഷങ്ങളായി ജൂലൈ 11 സ്ഥിരം ജനസംഖ്യാദിനമായി ആചരിക്കുന്നുണ്ടെങ്കിലും ബോധവത്കരണം അത്ര ഫലപ്രദമാക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1999 ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 779 കോടി ജനങ്ങള്‍ ലോകത്തുണ്ട്.
ഇതിനൊപ്പമാണിപ്പോള്‍ ബേബി ബൂം ഭീതിയും. ലോക മഹായുദ്ധങ്ങളുടെ കാലത്താണ് മുമ്പ് ബേബി ബൂം പ്രതിഭാസമുണ്ടായത്. നിശ്ചിത കാലയളവിനുള്ളില്‍ ജനന നിരക്കിലുണ്ടാവുന്ന അപ്രതീക്ഷിത വര്‍ധനവാണ് ബേബി ബൂം. കൊറോണയെ പേടിച്ച് ലോകം വീടുകളില്‍ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നതോടെ മിക്ക രാജ്യങ്ങളിലും ബേബി ബൂം റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മുന്നറിയിപ്പ്.
ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവാണ് ലോക ജനസംഖ്യാദിനം പങ്കുവയ്ക്കുന്നത്. ജനസംഖ്യാനിരക്കില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് ഈ ദിനം കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നു.\
Story Highlights – World Population Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here