സുപ്രിംകോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂർ രാജകുടുംബം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂർ രാജകുടുംബം. ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നതായി രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു.
വിധിയുടെ വിശദാംശങ്ങൾ മുഴുൻ അറിഞ്ഞിട്ടില്ല എന്നും നിയമ വിദഗ്ധരുമായി ഇപ്പോഴും ആശയ വിനിമയം നടത്തിവരികയാണെന്നും ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ, ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.
മാത്രമല്ല, സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകില്ലെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് സുപ്രിംകോടതി നിർണായക വിധി പ്രസ്താവിച്ചത്.
ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരാണ് ഹർജി പരിഗണിച്ചത്. രാജാവിന്റെ മരണത്തോടെ ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് വിധി ന്യായത്തിൽ ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ഭരണത്തിനായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള നിർദേശം കോടതി അംഗീകരിച്ചു. പുതിയ ഭരണ സംവിധാനത്തിന്റെ ഭരണഘടന തയാറാവും വരെ താത്കാലിക സമിതി ഭരണം തുടരാനും കോടതി നിർദേശിച്ചു.
Story Highlights – sree pathmanabha swami temple, thiruvithamcore palace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here