ഫിറോസ് കുന്നുംപറമ്പിൽ ഉൾപ്പെടെയുള്ളവരുടെ മുൻ പണമിടപാടുകൾ പരിശോധിക്കും; ഐജി വിജയ് സാഖ്‌റെ
ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന വർഷയുടെ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി വിജയ് സാഖ്റെ. ഭീഷണിയുമായി ബന്ധപ്പെട്ട് ഫിറോസ് കുന്നുംപറമ്പിൽ ഉൾപ്പെടെയുള്ളവരുടെ പേര് ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരുടെയും മുൻ പണമിടപാടുകൾ പരിശോധിക്കുമെന്നും ഐജി വിജയ് സാഖ്റെ വ്യക്തമാക്കി.
പണം വന്നത് ബാങ്ക് അക്കൗണ്ട് വഴിയായതുകൊണ്ട് ഹവാല ഇടപാട് സംശയിക്കുന്നില്ല. എന്നാൽ, ഇക്കാര്യം വിശദമായി അന്വേഷിച്ച് വ്യക്തത വരുത്തും. വർഷയെ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയത് സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മാതാവിന്റെ ചികിത്സക്കായി സഹായം ആവശ്യപ്പെട്ട് വർഷ തന്നെയാണ് ഫേസ്ബുക്ക് ലൈവിൽ എത്തിയത്. വർഷയോടൊപ്പം ചാരിറ്റി പ്രവർത്തകൻ സാജൻ കേച്ചേരിയും വർഷയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഫേസ് ബുക്ക് ലൈവിന് ശേഷം വർഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിതുടങ്ങി. പണം എത്തി തുടങ്ങിയതോടെ സാജൻ കേച്ചേരി ബാങ്ക് അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആക്കണമെന്നും പണം കൈമാറണമെന്നും വർഷയോട് ആവശ്യപ്പെടുകയും വർഷ ഇതിന് വിസമ്മതിക്കുകയുമായിരുന്നു. തുടർന്ന് വർഷയ്ക്ക് നേരെ വധ ഭീഷണി ഉണ്ടായതായി വ്യക്തമാക്കി വർഷ തന്നെ ഫേസ് ബുക്ക് ലൈവിൽ പറഞ്ഞിരുന്നു.
Story Highlights – Feroz kunnumparambil, IG Vijay Sakhre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here