ശ്രീരാമനെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം: വാരാണസിയില്‍ നേപ്പാള്‍ പൗരന്റെ തല മൊട്ടയടിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ശ്രീരാമന്റെ പൗരത്വത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ വാരാണസിയില്‍ നേപ്പാള്‍ പൗരന്റെ തല മൊട്ടയടിച്ച് വിശ്വഹിന്ദു സേനാ പ്രവര്‍ത്തകര്‍. ജയ് ശ്രീറാം, നേപ്പാള്‍ പ്രധാനമന്ത്രി മൂര്‍ദ്ദാബാദ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടാണ് തല മൊട്ടയിടിച്ചത്. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. വിശ്വഹിന്ദു നേതാവ് അരുണ്‍ പഥക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍ അരുണ്‍ പഥക്ക് ഒരാളുടെ തല മൊട്ടയടിക്കുന്നതായി കാണാം. നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടുള്ള പ്രതിഷേധമെന്ന നിലയിലാണ് നേപ്പാള്‍ പൗരന്റെ തല ഇയാള്‍ മൊട്ടയടിച്ചതെന്ന് വാരണാസി സിറ്റി സൂപ്രണ്ടന്റ് ഓഫ് പൊലീസ് വികാസ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
വിഡിയോയില്‍ യുവാവ് നിലത്ത് ഇരിക്കുന്നതായും വിശ്വ ഹിന്ദു സേന സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, നേപ്പാള്‍ പ്രധാനമന്ത്രി മൂര്‍ദ്ധാബാദ് എന്ന് വിളിക്കുന്നതായും കാണാം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസമാണ് ശ്രീ രാമന്റെ പൗരത്വം അവകാശപ്പെട്ട് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രംഗത്ത് എത്തിയത്. നേപ്പാളിലെ അയോധ്യ ഗ്രാമത്തിലായിരുന്നു രാമന്‍ ജനച്ചതെന്ന് കെ.പി ഒലി പറയുന്നു.
Story Highlights – Nepali man tonsured, made to shout Jai Shri Ram in Varanasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here