ചളിക്കൽ കോളനി നിവാസികൾക്കായി നിർമിച്ച വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിക്കും
പ്രളയം തകർത്ത മലപ്പുറം നിലമ്പൂരിലെ ചളിക്കൽ കോളനി നിവാസികളുടെ പുനരധിവാസം യാഥാർഥ്യമാവുന്നു. കോളനിയിലെ കുടുംബങ്ങൾക്ക് ചെമ്പൻകൊല്ലിയിൽ നിർമിച്ച 34 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 21ന് നിർവഹിക്കും.
2019ലെ പ്രളയത്തിൽ ചാലിയാറിന്റെ പോഷകനദിയായ നീർപ്പുഴ കര കവിഞ്ഞൊഴുകിയാണ് 34 കുടുംബങ്ങൾ താമസിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കൽ കോളനി തകർന്നത്. ആദിവാസി പുനരധിവാസ വികസന മിഷന്റെ പദ്ധതി പ്രകാരം ജില്ലാ ഭരണകൂടവും പട്ടിക വർഗ വികസനവകുപ്പും എടക്കര വില്ലേജിൽ ചെമ്പൻകൊല്ലി മലച്ചിയിൽ വാങ്ങിയ 2.1327 ഹെക്ടർ ഭൂമിയിലാണ് ഫെഡറൽ ബാങ്ക് കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയിൽ കോളനി നിവാസികൾക്കായി 34 വീടുകൾ നിർമിച്ചത്. ഭവന നിർമാണത്തിനായി ഫെഡറൽ ബാങ്ക് 2.20 കോടി രൂപയും ഭൂമി വാങ്ങുന്നതിനും വൈദ്യുതീകരണത്തിനും കുടിവെള്ള കണക്ഷനുമായി പട്ടികവർഗ വികസന വകുപ്പ് 1,72,31,500 രൂപയുമാണ് ചെലവഴിച്ചത്.
Read Also : കവളപ്പാറയിലെ കോളനി നിവാസികളുടെ ദുരിതാശ്വാസ ക്യാമ്പ് ജീവിതം നരകതുല്യം
ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലവും വീടുമാണ് നൽകുന്നത്. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്ന വീടുകളിൽ വൈദ്യുതി കണക്ഷൻ, പൈപ്പ് കണക്ഷനോടുകൂടിയുള്ള കുടിവെള്ള സൗകര്യം, ചുറ്റുമതിൽ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളുടെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കളിസ്ഥലം, ശ്മശാനം, കമ്യൂണിറ്റി ഹാൾ എന്നിവയ്ക്ക് ആവശ്യമായ സ്ഥലം പ്രത്യേകമായി മാറ്റി വച്ചിട്ടുണ്ട്.
Story Highlights – nilambur chalikal colony, flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here