വികാസ് ദുബെയെ പൊലീസ് വെടിവച്ചു കൊന്ന സംഭവം: പ്രത്യേക സമിതി അന്വേഷിക്കും

കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യപ്രതി വികാസ് ദുബെയെ പൊലീസ് വെടിവച്ചു കൊന്നത് റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജി ബി.എസ്. ചൗഹാന്റെ അധ്യക്ഷതയിലുള്ള സമിതി അന്വേഷിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പേരുകള്‍ സുപ്രിംകോടതി അംഗീകരിച്ചു. രണ്ട് മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉത്തരവിട്ടു. അറുപത്തിയഞ്ചില്‍പരം കേസുകളില്‍ പ്രതിയായിരുന്ന വികാസ് ദുബെ ജാമ്യത്തിലിറങ്ങിയത് വിശദമായി അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു.
സമിതി അധ്യക്ഷനായി റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജി ബി.എസ്. ചൗഹാന്റെയും, അംഗമായി മുന്‍ ഡിജിപി കെ.എല്‍.ഗുപ്തയുടെയും പേരുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് മുന്നോട്ടുവച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് രണ്ട് പേരുകളും അംഗീകരിച്ചു. വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്, ദുബെയുടെ ബന്ധങ്ങള്‍, ജാമ്യത്തിലിറങ്ങിയ സാഹചര്യം എന്നിവ അന്വേഷണസമിതിയുടെ പരിഗണനാവിഷയങ്ങള്‍ ആയിരിക്കുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി.
കൊലപാതകമടക്കം അറുപത്തിയഞ്ചില്‍പരം കേസുകളില്‍ പ്രതിയായ വികാസ് ദുബെയ്ക്ക് ജാമ്യവും പരോളും ലഭിച്ചത് സമഗ്രമായി അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ദുബെ ജയിലില്‍ ആയിരുന്നെങ്കില്‍ എട്ട് പൊലീസുകാരുടെ ജീവന്‍ നഷ്ടപ്പെടുന്ന സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കൊടും ക്രിമിനലുകളെ ഇല്ലായ്മ ചെയ്യാന്‍ ഏറ്റുമുട്ടല്‍ പാടില്ല. യുപി സര്‍ക്കാരല്ല, കേന്ദ്രസര്‍ക്കാര്‍ ആകണം അന്വേഷണ സമിതിയെ സഹായിക്കേണ്ടത്. ഒരാഴ്ചയ്ക്കകം സമിതി പ്രവര്‍ത്തനം തുടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.
Story Highlights – Vikas Dubey Encounter, Former SC Judge Head Inquiry Panel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here