ജൂലൈ 28 മരിച്ച മത്തായിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് 29ന്; വനം വകുപ്പിന് ഗുരുതര വീഴ്‌ചെന്ന് അന്വേഷണ റിപ്പോർട്ട്
പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട്. വനം വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. ജൂലൈ 28 മരിച്ച മത്തായിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് 29നാണ്. ജി ഡി രജിസ്റ്ററിൽ കൃതൃമം കാട്ടാൻ ശ്രമം നടന്നതായും റിപ്പോർട്ടിലുണ്ട്.
ഉദ്യോഗസ്ഥരുടെ 12 വീഴ്ചകൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. സുഹൃത്തെന്ന് അവകാശപ്പെട്ടെത്തിയ ആളിൽ സംശയമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
Read Also :‘ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; മത്തായിയുടെ മരണത്തിൽ സഹോദരൻ
ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. വനം വകുപ്പിന്റെ ഈ വാദങ്ങൾ ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിൻറെ ലക്ഷണങ്ങളില്ല. എന്നാൽ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കിൽ നിന്ന് രക്തം വാർന്നതിന്റെ സൂചനകളുമുണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം, മത്തായിയുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ഉണ്ടാകാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്.
Story Highlights – Mathai murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here