ഇന്നലെ വരെ ഫയർമാൻ, ഇന്ന് ഐഎഎസുകാരൻ; ഇത് ആശിഷ് ദാസിന്റെ കഠിന പ്രയത്‌നത്തിന്റെ ഫലം
ജോലിക്കിടയിൽ പഠിച്ച് പത്തനാപുരം ഫയർ സ്റ്റേഷനിലെ ഫയർമാൻ ആശിഷ് ദാസ് നേടിയത് സിവിൽ സർവീസ് പരീക്ഷയിലെ 291 ആം റാങ്ക്. അധ്വാനവും ദൃഢനിശ്ചയവും ഒത്തുചേർന്നാൽ വൻ വിജയങ്ങൾ വന്നുചേരും എന്നതിന്റെ ഉദാഹരണമാണ് ആശിഷ് ദാസ്.
എട്ടുവർഷമായി ആശിഷ് ദാസ് അഗ്‌നിശമനസേനയിൽ ജോലി ചെയ്യുകയാണ്. അഞ്ചുവർഷമായി പത്തനാപുരം നിലയത്തിൽ എത്തിയിട്ട്. ജോലിക്കിടയിൽ കിട്ടുന്ന അവധിദിനങ്ങൾ പൂർണമായും പഠനത്തിനായി മാറ്റിവച്ചാണ് ആശിഷ് ഈ വിജയഗാഥ രചിച്ചത്. അഞ്ചാം ശ്രമത്തിലാണ് ആശിഷ് സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നത്. തോൽവിയുടെ കൈപ്പ് രുചിയറിഞ്ഞപ്പോഴെല്ലാം ഓരോ തവണയും വാശിയോടെ ആശിഷ് പരീക്ഷയെഴുതി. ഒടുവിലിപ്പോൾ അഞ്ചാം തവണ 291 ആം റാങ്കും നേടിയെടുത്തു.
ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരിയാണ് ആശിഷ് ദാസ്. പഠനത്തിന് ശേഷം പിഎസ്‌സി എഴുതിയെടുത്താണ് ഫയർമാൻ ആയി ജോലിയിൽ കയറിയത്. അതും ഒന്നാം റാങ്കോടെ തന്നെ. അതിനിടയിലാണ് സിവിൽ സർവീസ് പരിശ്രമം തുടർന്നിരുന്നത്.
ചില അക്കാദമികളിൽ പരിശീലനം നേടിയിരുന്നെങ്കിലും കൂടുതൽ സമയവും സ്വന്തം നിലയിൽ ആയിരുന്നു ആശിഷിന്റെ പഠനം. റാങ്ക് നേട്ടം അച്ഛനമ്മമാരുടെയും ഭാര്യയുടെയും കരുതലിന്റെ കൂടി ഫലമാണെന്ന് ആശിഷ് പറയുന്നു. ആശിഷ് ഈ മഹാ നേട്ടം സമർപ്പിക്കുന്നത് കൊവിഡ് പോരാളികൾക്കാണ്. ആശിഷിന് നൽകാം ഒരു സല്യട്ട്.
Story Highlights – fireman clears ias exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here