കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതായി മുഖ്യമന്ത്രി

കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ അവിടെ നിലനിര്‍ത്തിയിട്ടുണ്ട്. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൊവിഡ് വാര്‍ഡുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്ററിലേക്ക് ആശുപത്രിക്കുള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണമായും അടച്ചു. ആശുപത്രി കോംപൗണ്ടില്‍ നിന്ന് നേരെ ഡയാലിസിസ് സെന്ററിലേക്ക് പ്രവേശിക്കാന്‍ റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read Also : സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
മത്സ്യബന്ധനത്തിനെത്തിയ 68 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ മത്സ്യബന്ധനത്തിനെത്തി കടലില്‍ തന്നെ ബോട്ടില്‍ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിക്കാനാകില്ല. ബേപ്പൂര്‍ മേഖലയില്‍ പെലീസ് നിരീക്ഷണം ശക്തിപ്പെടുത്തും.
കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ഡിഎസ്‌സി, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു. 10 ദിവസത്തിനകം 1146 കൊവിഡ് രോഗികളാണ് കാസര്‍ഗോഡ് ജില്ലയില്‍ ഉണ്ടായത്. കാസര്‍ഗോഡ് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട ആളുകളിലുള്ള രോഗബാധ വര്‍ധിക്കുകയാണ്. ഇതുവരെയായി കാസര്‍ഗോഡ് ബീച്ച് ക്ലസ്റ്ററില്‍ 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Kozhikode beach hospital converted into covid hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here