മുഴുവൻ കൊവിഡ് രോഗികളുടേയും ടെലിഫോൺ വിവരം ശേഖരിക്കാൻ പൊലീസ്; വിവാദം

മുഴുവൻ കൊവിഡ് രോഗികളുടെയും ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിൽ. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഫോൺകോൾ വിശദംശങ്ങൾ പൊലീസ് ദുരുപയോഗം ചെയ്‌തേക്കാമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. എന്നാൽ സമ്പർക്കപട്ടിക്ക തയ്യാറാക്കൽ എളുപ്പമാക്കാനാണ് ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം.
സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനെന്ന പേരിൽ മുഴുവൻ കൊവിഡ് രോഗികളുടെയും ഫോൺ വിളി വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടിയാണ് വിവാദത്തിലായത്. രോഗിയായിതന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മറ്റ് ഉദ്ദേശങ്ങളില്ലെന്നും ആശുപത്രിയിലുള്ള കൊവിഡ് രോഗികളോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഫോൺ വിശദാംശങ്ങൾ ശേഖരിക്കുന്നതെന്നുമാണ് പൊലീസ് വിശദീകരണം.
കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ ബുദ്ധിമുട്ടുള്ള കേസുകളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം മാത്രമാണ് നേരത്തെ ഫോൺ വിളി വിശദാംശങ്ങൾ ശേഖരിച്ചിരുന്നത്. എന്നാൽ കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലീസ് ഏറ്റെടുത്തതോടെ കോൾ വിശദാംശങ്ങൾ വ്യാപകമായി ശേഖരിച്ചു തുടങ്ങി. പൊലീസ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ചില ടെലിഫോൺ കമ്പനികൾ സി.ഡി.ആർ നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടെലിഫോൺ രേഖകൾ കർശനമായി ശേഖരിക്കണമെന്ന് ഡിജിപി ഉത്തരവിറക്കിയത്. ബിഎസ്എൻഎല്ലിൽ നിന്ന് രേഖകൾ ഉറപ്പാക്കാൻ ഇന്റലിജൻസ് എ.ഡി.ജി.പിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story Highlights – coronavirus, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here