സെക്രട്ടേറിയറ്റിലെ തീപിടുത്തം: ചില ഫയലുകള്‍ ഭാഗീകമായി കത്തിയെന്ന് മുഖ്യമന്ത്രി
സെക്രട്ടേറിയറ്റിലെ പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ ചില ഫയലുകള്‍ ഭാഗീകമായി കത്തിയെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ച് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീപിടുത്തത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള സാങ്കേതിക വശം പരിശോധിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ എ. കൗശികന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതിയെ കൂടി നിയോഗിച്ചിട്ടുണ്ട്. കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടെക്‌നിക്കല്‍ ഡയറക്ടര്‍, പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍, വൈദ്യുതിവകുപ്പിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്നവര്‍ അടങ്ങുന്നതാണ് ഈ കമ്മിറ്റി.
തീപിടുത്തത്തിന്റെ കാരണം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്നിവയാണ് ഈ സമിതി പരിശോധിക്കേണ്ടത്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീപിടുത്തം ചെറുതാണെങ്കിലും സെക്രട്ടേറിയറ്റിലെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിച്ച് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇന്നലെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – secretariat fire, cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here