കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; വെമ്പായത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അതേസമയം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
മുഖ്യപ്രതികളായ സജീവ്, സനൽ ഉൾപ്പെടെ കസ്റ്റഡിയിലായ എട്ട് പേരെയും പ്രത്യേക സംഘം ചോദ്യം ചെയ്ത് വരികയാണ്. പ്രതികൾ കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന് പറയുന്ന എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
Read Also : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; തലസ്ഥാനത്ത് സംഘര്‍ഷം
ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ പിടിയിലായ മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനൽ എന്നിവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസിൽ ഇവരുൾപ്പെടെ എട്ട് പേരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയെന്നാണ് പൊലീസ് എഫ്‌ഐആറിലുള്ളത്. ഇരുവരെയും വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികൾ മാരകയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. മുഖ്യപ്രതി സജീവ്, രണ്ടാം പ്രതി അൻസാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കേസിലെ പരാതിക്കാരനായ ഷെഹിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹിന്റെ സുഹൃത്തുക്കളായ ഹഖിനെയും, മിഥിലാജിനെയും ആക്രമിച്ചതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. പ്രാദേശിക ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. പ്രതികളെ രക്ഷപ്പെടാനും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഉണ്ണിക്കും സഹോദരൻ സനലിനും പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവനന്തപുരം റൂറൽ എസ്പി ബി അശോകൻ അറിയിച്ചു.
Story Highlights – udf harthal, political murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here