ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; പ്രതിഷേധം ശക്തം

ഗര്‍ഭിണിക്ക് ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രിയുടെ സമീപത്ത് വച്ച് മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് മഞ്ചേരി-മലപ്പുറം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകർ റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചികിത്സ തേടി 14 മണിക്കൂർ അലഞ്ഞതിന് ശേഷമാണ് ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ശരീഫ്- സഹല ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. കൊവിഡ് മുക്തയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിക്കുകയായിരുന്നു.
Read Also : ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; വീഴ്ച സംഭവിച്ചെങ്കിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ
കടുത്ത വേദനയെ തുടർന്നാണ് ശനിയാഴ്ച പുലർച്ചെ ഭർത്താവിനൊപ്പം സഹല മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. എന്നാൽ കൊവിഡ് ആശുപത്രിയായ മഞ്ചേരിയിൽ ചികിത്സിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച അധികൃതർ നിർബന്ധിച്ച് ഡിസ്ചാർജ് നൽകി. തുടർചികിത്സയ്ക്ക് വേണ്ടി വിവിധ ആശുപത്രികളെ ദമ്പതികൾ സമീപിച്ചെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു. ആന്റിജൻ പരിശോധന ഫലം ഉണ്ടായിട്ടും ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചാണ് ചികിത്സ നിഷേധിച്ചത്. 14 മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതി ഇന്നലെ വൈകുന്നേരത്തോടെ പ്രസവിച്ചങ്കിലും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – twins death malappuram, protest msf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here