സ്ത്രീകൾക്കെതിരെ അപമാനകരമായ പരാമർശം നടത്തിയ കേസ്; വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അപമാനകരമായ പരാമർശം നടത്തിയ കേസിൽ പ്രതിയായ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ ഉത്തരവ്. സൈനികരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വിജയ് പി നായർക്കെതിരെ പുതിയ കേസെടുത്തു.
വിജയ് പി നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ പ്രതി സ്ഥാനത്തുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്. ഇതിനിടെയാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ നിയമം കൈയ്യിലെടുത്തുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തിയത്.
അശ്ലീല വീഡിയോ കേസിൽ വിജയ് പി നായർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട കമ്മീഷൻ ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമനടപടിയിൽ നിന്ന് ഒഴിവാക്കരുതെന്ന് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കേസിന് പിന്നാലെ സൈനികരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവത്തിലും വിജയ് പി നായർക്കെതിരെ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.
സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയും അന്വേഷണം തുടരുകയാണ്.
Story Highlights – The Human Rights Commission has demanded that legal action be taken against the women who assaulted Vijay P Nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here