കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം. പഞ്ചാബിൽ എൽഡിഎ വിട്ട ശിരോമണി അകാലിദൾ കൂറ്റൻ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. ഹരിയാനയിൽ കർഷകർ അനിശ്ചിതകാല ധർണയ്ക്ക് തുടക്കമിട്ടു.
സിഖ് മത വിശ്വാസികളുടെ മൂന്ന് അധികാര സ്ഥാനങ്ങളിൽ നിന്നാണ് ശിരോമണി അകാലിദൾ കർഷക പ്രക്ഷോഭത്തിന് തുടക്കമിട്ടത്. അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ, കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച ഹർസിമ്രത് കൗർ, മുതിർന്ന നേതാവ് പ്രേം സിംഗ് എന്നിവരുടെ നേതൃത്വത്തിൽ ചണ്ഡീഗഡിലേക്ക് നടത്തിയ കൂറ്റൻ കിസാൻ മാർച്ചിൽ രണ്ട് ലക്ഷം കർഷകർ പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ. കരിനിയമങ്ങൾ പിൻവലിക്കണമെന്നും, പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും അകാലി നേതാക്കൾ ആവശ്യപ്പെട്ടു.
പഞ്ചാബിൽ കൂടുതൽ മേഖലകളിലേക്ക് കൂടി ട്രെയിൻ തടയൽ സമരം സംഘടിപ്പിച്ചു. 31 കർഷക സംഘടനകൾ സംയുക്തമായാണ് സമരം നടത്തുന്നത്. സംസ്ഥാനത്തെ ഏഴ് ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിൽ സമരം തീരുമാനിച്ചതോടെ സുരക്ഷാസന്നാഹം ശക്തമാക്കി.
ഹരിയാനയിലെ അംബാലയിലും കുരുക്ഷേത്രയിലും കർഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കടന്നു. അനിശ്ചിതകാല ധർണ ആരംഭിച്ച കർഷകർ, ആവശ്യങ്ങൾ അംഗീകരിക്കും വരെ പിന്മാറില്ലെന്ന് വ്യക്തമാക്കി.
Story Highlights – Agrarian agitation is strong in Punjab and Haryana against agricultural laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here