ഉത്രാ വധക്കേസ്; ഈ മാസം 14 ലേക്ക് പരിഗണിക്കുന്നതിനായി മാറ്റി

ഉത്രാ വധക്കേസ് ഈ മാസം 14 ലേക്ക് പരിഗണിക്കുന്നതിനായി മാറ്റി. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം കേൾക്കലാണ് 14ന് ഉണ്ടാവുക. പ്രാരംഭ വാദത്തിന് ശേഷം വിചാരണ തീയതി നിശ്ചയിക്കും.
അതേസമയം, വധക്കേസിന്റെ വിചാരണ ആരംഭിച്ചതിനു ശേഷം മാത്രമേ ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കുകയുള്ളു.വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പെടുത്ത രണ്ടു കേസുകളുടെയും കുറ്റപത്രം തയാറാക്കി വരികയാണ്.
ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജിനെ കൊട്ടാരക്കര ജയിലിൽ നിന്നു വിഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി. രണ്ടാം പ്രതിയും പാമ്പ് പിടിത്തക്കാരനുമായ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു.
കേസ് പരിഗണിക്കുമ്പോൾ അതിവേഗ വിചാരണ വേണമെന്ന് പ്രോസിക്യൂഷൻ വീണ്ടും ആവശ്യപ്പെടും. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഗാർഹിക പീഡനക്കേസിന്റെ കുറ്റപത്രവും തയറായിട്ടുണ്ട്. എന്നാൽ, വധക്കേസിന്റെ വിചാരണ ആരംഭിച്ചതിന് ശേഷം മാത്രം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്നാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. ഗാർഹിക പീഡനക്കേസിൽ സൂരജിനെ കൂടാതെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക സഹോദരി സൂര്യ എന്നിവരും പ്രതികളാണ്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സൂരജ് ഒഴികെ മറ്റു മുന്നു പേരും ജയിൽ മോചിതരായിരുന്നു.
Story Highlights – Uthra murder case; 14th of this month for consideration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here