സംഗീതം മരുന്നാക്കി വിധിയെ തോൽപ്പിച്ച് സുഭദ്ര ടീച്ചർ; ശ്രദ്ധനേടി രണ്ട് മണിക്കൂർകൊണ്ട് ഒരുക്കിയ ഗാനം
അസുഖം തളർത്തിയ ശരീരത്തെ മനസിലെ സംഗീതം കൊണ്ട് തോൽപ്പിച്ച് മാതൃകയാകുകയാണ് സുഭദ്ര ടീച്ചർ. നിരവധി കുട്ടികൾക്ക് വിദ്യ പകർന്ന് നൽകിയ സുഭദ്ര ടീച്ചറെ കാത്തിരുന്നത് പക്ഷെ മറ്റൊന്നായിരുന്നു. സ്കൂളും കുട്ടികളുമൊക്കെയായി തിരക്ക് പിടിച്ച ടീച്ചറുടെ ജീവിതത്തിനിടെയിലേക്ക് പക്ഷാഘാതം വില്ലനായി എത്തിയത്തോടെ സുഭദ്ര ടീച്ചറുടെ ജീവിതം നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങി.
പിന്നീട് പതിയെ കാലുകളുടെ ചലന ശേഷിയും നഷ്ടമായി തുടങ്ങിയതോടെ കട്ടിലിൽ മാത്രമായി സുഭദ്ര ടീച്ചർ ഒതുങ്ങിക്കൂടി. ഇതിനിടയിൽ ഹൃദയാഘാതവും ടീച്ചറെ തേടിയെത്തിയതോടെ ശാരീരികമായും മാനസീകമായും ടീച്ചർ തളർന്നു. മരുന്നും ആശുപത്രിയുമായി ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ടീച്ചറുടെ ഇഷ്ടങ്ങളെക്കുറിച്ച് ഡോക്ടർ ചോദിച്ചറിയുന്നത്.
അങ്ങനെ വർഷങ്ങൾക്ക് മുൻപ് ജീവവായുവായി കൊണ്ടുനടന്ന സംഗീതത്തെ ടീച്ചർ വീണ്ടും പൊടിതട്ടിയെടുത്തു. തൃശൂരിലെ വീട്ടിൽ കട്ടിലിൽ ഒതുങ്ങിക്കൂടിയ ടീച്ചർ പതിയെ പാട്ടുകൾ കേൾക്കാനും പാട്ടുകൾ പാടാനും തുടങ്ങി. പതിനാല് വർഷങ്ങൾ പഠിച്ച സംഗീതത്തെ കോർത്തിണക്കി ഇപ്പോൾ ഒരു പുതിയ പാട്ട് തന്നെ ചിട്ടപ്പെടുത്തിയിരിക്കുകയാണ് സുഭദ്ര ടീച്ചർ.
രണ്ടു മണിക്കൂറുക്കൊണ്ട് ടീച്ചർ ഒരുക്കിയ ഈ പാട്ട് ഇപ്പോൾ ആൽബവുമായി. നൈർമല്യം എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ആൽബം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഇതോടെ ടീച്ചറെ അഭിനന്ദിച്ച് നിരവധി പ്രമുഖർ അടക്കമുള്ളവർ എത്തുന്നുണ്ട്.
Story Highlights: subhadra teacher album nairmalyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here