“ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണ്”; സംവാദത്തിനിടെ പരാമർശവുമായി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നായിരുന്നു ട്രംപിൻ്റെ പരാമർശം. പാരീസ് കാലാവസ്ഥാ ഉടമ്പടിയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു ട്രംപിന്റെ പരാമർശം.
Read Also : കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കുള്ളിൽ പുറത്തുവിടുമെന്ന് ട്രംപ്; തള്ളി ജോ ബൈഡൻ
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ടാണ് ട്രംപ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യക്കൊപ്പം ചൈന, റഷ്യ എന്നീ രാജ്യങ്ങളെയും ട്രംപ് വിമർശിച്ചു. “ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു അങ്ങേയറ്റം മലിനമാണ്. ട്രില്യൻ കണക്കിനു ഡോളർ ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് നമ്മൾ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറിയത്.”- ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്പെറും വരുന്ന ദിവസങ്ങളിൽ സന്ദർശനം നടത്താനിരിക്കെയാണ് ട്രംപിൻ്റെ പരാമർശം. പ്രസിഡൻഷ്യൽ സംവാദത്തിനിടെ മുൻപും ട്രംപ് ഇന്ത്യയെ വിമർശിച്ചിരുന്നു. ഇന്ത്യയിൽ കൊവിഡ് മൂലം എത്ര പേർ മരണപ്പെട്ടു എന്നറിയില്ലെന്നും കൃത്യമായ കണക്കല്ല നൽകുന്നതെന്നുമായിരുന്നു ട്രംപിൻ്റെ ആരോപണം. അന്നും ഇന്ത്യക്കൊപ്പം റഷ്യ, ചൈന എന്നീ രാജ്യങ്ങളെയും ട്രംപ് കുറ്റപ്പെടുത്തി.
Read Also : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷൻ സംവാദം റദ്ദാക്കി
പരാമർശത്തിനു പിന്നാലെ ട്രംപിന് മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പല നേതാക്കളും ആവശ്യപ്പെട്ടു. ട്രംപുമായുള്ള മോദിയുടെ സൗഹൃദത്തെ പലരും ചോദ്യം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയും ഇതിനെതിരെ പ്രതികരിച്ചു. നമസ്തേ ട്രംപിൻ്റെ ഭാഗമായി അഹ്മദാബാദ് മോടി പിടിപ്പിച്ചത് വലിയ തിരിച്ചടിയായെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്.
മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ 2015ൽ ഒപ്പുവച്ച പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് 2017ലാണ് അമേരിക്ക പിന്മാറിയത്. ഉടമ്പടി ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങൾക്കാണ് പ്രയോജനം നൽകുക എന്നും അമേരിക്കൻ താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു ട്രംപിൻ്റെ പിന്മാറ്റം.
Story Highlights – trump statement against india sparks controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here