കോതമംഗലം പള്ളിത്തര്‍ക്കക്കേസ്; കളക്ടറുടെ വിശ്വാസ്യത നഷ്ടമായെന്ന് ഹൈക്കോടതി

കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിത്തര്‍ക്കക്കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കളക്ടറുടെ വിശ്വാസ്യത നഷ്ടമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കളക്ടര്‍ ആ സ്ഥാനത്തിരിക്കുവാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യക്കേസിലാണ് ഹൈക്കോടതി പരാമര്‍ശം.
Read Also : കോതമംഗലം പള്ളിത്തര്‍ക്കം; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും
പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ല. ഇത് രാഷ്ട്രീയ സ്വാധീനത്താലാണെന്ന് സംശയിക്കുന്നു. പള്ളിയിരിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കാനാണെന്ന് സംശയമുണ്ട്. പള്ളി ഏറ്റെടുത്ത് കൈമാറാന്‍ ചുമതലപ്പെട്ട കളക്ടര്‍ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കോടതി കുറ്റപ്പെടുത്തി.
അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ കോടതി തള്ളി. പള്ളി ഏറ്റെടുത്ത് താക്കോല്‍ സൂക്ഷിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ എന്തുകൊണ്ട് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചില്ല. രണ്ട് ദിവസത്തിനകം കേസില്‍ വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയില്‍ സുപ്രിം കോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് പക്ഷത്തിനാണ് ഭരണ നിയന്ത്രണാവകാശം.
Story Highlights – kothamangalam church dispute, collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here