നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കാമെന്ന് ബിസിസിഐ; ടീമിനൊപ്പം തുടരാനാണ് താത്പര്യമെന്ന് മുഹമ്മദ് സിറാജ്
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിൻ്റെ പിതാവ് മരണപ്പെട്ടതിനു പിന്നാലെ താരത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിരുന്നതായി ബിസിസിഐ. എന്നാൽ ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിനൊപ്പം തുടരാനാണ് താത്പര്യമെന്ന് സിറാജ് അറിയിച്ചു. വാർത്താ കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.
Read Also : ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പിതാവ് മരണപ്പെട്ടു
‘നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കാമെന്ന് സിറാജിനെ അറിയിച്ചിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിൽ ടീമിനൊപ്പം തുടരാനാണ് സിറാജ് താത്പര്യപ്പെട്ടത്. ഈ പ്രതിസന്ധി ഘട്ടത്തിൽ സിറാജിനും കുടുംബത്തിനുമൊപ്പമാണ് ബിസിസിഐ. സിറാജിന്റേയും കുടുംബത്തിന്റേയും സ്വകാര്യത മാനിക്കണമെന്ന് എല്ലാ മാധ്യമങ്ങളോടും ബിസിസിഐ അഭ്യർത്ഥിക്കുന്നു’- വാർത്താ കുറിപ്പിലൂടെ ബിസിസിഐ അറിയിച്ചു. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അടക്കമുള്ളവർ സിറാജിൻ്റെ പിതാവ് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് 53കാരനായ ഗൗസ് മുഹമ്മദ് മരണപ്പെട്ടത്. ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഏറെക്കാലമായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഏഴാം വയസ്സിൽ സഹോദരനെ നഷ്ടമായ സിറാജ് ദാരിദ്ര്യത്തിൻ്റെ ഭൂതകാലത്തിൽ നിന്നാണ് രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന സിറാജ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. റെഡ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.
Story Highlights – BCCI issues statement following passing of Mohammed Siraj’s father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here