സിദ്ദിഖ് കാപ്പന്‍ കേസ് സുപ്രിംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി: ഭാര്യയേയും മകളേയും കക്ഷിചേര്‍ക്കാന്‍ അനുമതി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയും മകളെയും കക്ഷിചേര്‍ക്കാന്‍ കെ.യു.ഡബ്ള്യു.ജെക്ക് സുപ്രിംകോടതി അനുമതി. സിദ്ദിഖ് കാപ്പന് എതിരായി ഉത്തര്‍പ്രദേശ് പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിലെ ആരോപണങ്ങള്‍ വ്യാജമാണെന്ന്
കേരള പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ വാദിച്ചു. അതേസമയം, സിദ്ദിഖ് കാപ്പനെതിരെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് ഉത്തര്‍പ്രദേശ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. രണ്ടു വര്‍ഷം മുന്‍പ് പൂട്ടിപ്പോയ പത്രത്തിന്റെ പേരിലാണ് സിദ്ദിഖ് കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും അതിനു തയാറുണ്ടോയെന്നും കപില്‍ സിബലിനോട് കോടതി ചോദിച്ചു. കടുത്ത ചില അവകാശലംഘനങ്ങളുള്ള കേസ് ആയതിനാല്‍ കീഴ്കോടതിയിലേക്ക് പോകുന്നില്ലെന്ന് സിബല്‍ മറുപടി നല്‍കി. സുപ്രിംകോടതിക്കുതന്നെ നേരിട്ട് ജാമ്യം നല്‍കാവുന്നതാണ്. ആത്മഹത്യ പ്രേരണക്കേസില്‍ മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗ്വോസ്വാമിക്ക് സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയത് കപില്‍ സിബല്‍ പരാമര്‍ശിച്ചു. ആ വിധിയുടെ പശ്ചാത്തലത്തില്‍ കാപ്പന്റെ കേസും സുപ്രിംകോടതി പരിശണിക്കമെന്ന് സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ കേസിനും അതിന്റേതായ പ്രത്യേകതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി യു.പി. സര്‍ക്കാരിന് അനുമതി നല്‍കി. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.
Story Highlights – Journalist Siddique Kappan case, Supreme Court, KUWJ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here