ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി.
മന്നാർ കടലിടുക്കിൽ തന്നെ ബുറേവി ശക്തി കുറയുകയും കാലാവസ്ഥ മാറുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. കടലിൽ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.
മത്സ്യബന്ധനത്തിനായി കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പോകാം. വിനോദ സഞ്ചാരത്തിനായി ബീച്ചുകളിലേക്കും ആളുകൾക്ക് പ്രവേശിക്കാം. ജില്ലയിലെ അംഗീകൃത ക്വാറിയിംഗ് പ്രവർത്തനങ്ങൾക്കും നിയമാനുസൃത ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ താത്കാലിക വിലക്കും ജില്ലാ ഭരണകൂടം പിൻവലിച്ചു.
ബുറേവി ചുഴലിക്കാറ്റിൻ്റെ സഞ്ചാരപാതയിൽ തെക്കൻ കേരളവും ഉൾപ്പെട്ടിട്ടുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മലയോര മേഖലയിലേക്ക്, പ്രത്യേകിച്ച് പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തുകയും ഒരറിയിപ്പുണ്ടാകുന്നത് വരെ മത്സ്യ ബന്ധനം നിരോധിക്കുകയും ചെയ്തിരുന്നു.
Story Highlights – Burevi cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here