അഭയ കേസ് വിധി ഈ മാസം 22ന്
അഭയ കൊലക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. ഈ മാസം 22-ന് കേസിൽ വിധി പറയും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് അഭയ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നതെന്നതും ശ്രദ്ധേയമാണ്. വൈദികരായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.
അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ വാദമാണ് ഇന്നലെ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദർ കോട്ടൂർ കോടതിയിൽ വാദിച്ചു. മാത്രമല്ല, കേസിലെ മൂന്നാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കരുതെന്നും കോട്ടൂർ കോടതിയെ അറിയിച്ചു. കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.
കേസിലെ മുഖ്യ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സെഫിയും തമ്മിലുളള ബന്ധം സിസ്റ്റർ അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മാത്രമല്ല, കേസിൽ അന്തിമ മൊഴി നൽകിയ ശേഷം കൂറുമാറിയ രണ്ടാം സാക്ഷി സഞ്ചു പി മാത്യുവിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
Story Highlights – The verdict in the abhaya case is on the 22nd of this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here