103 കിലോ സ്വര്‍ണം സിബിഐ കസ്റ്റഡിയില്‍ നിന്ന് കാണാതായി; അന്വേഷണ ചുമതല ലോക്കല്‍ പൊലീസിന്
സിബിഐ കസ്റ്റഡിയില്‍ നിന്ന് 103 കിലോ സ്വര്‍ണം കാണാതായി. സിബിഐയ്ക്ക് എതിരെയുള്ള അന്വേഷണം ലോക്കല്‍ പൊലീസിനെ കോടതി എല്‍പ്പിച്ചു. മദ്രാസ് ഹൈക്കൊടതിയുടെതാണ് നടപടി.
അഭിമാന ക്ഷതം ഉണ്ടാകും എന്ന സിബിഐയുടെ വാദം കോടതി തള്ളി. 43 കോടിയുടെ സ്വര്‍ണമാണ് സിബിഐ കസ്റ്റഡിയില്‍ നിന്ന് നഷ്ടമായത്. മോഷണത്തിന് സമാനമായ കുറ്റക്യത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സിബിഐ നിര്‍ദേശിക്കുന്ന ഉന്നത എജന്‍സിയെ അന്വേഷണം എല്‍പ്പിക്കുക സാധ്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
Read Also : ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കണം; സിബിഐ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും
മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2012ല്‍ ആരംഭിച്ച അന്വേഷണത്തില്‍ സിബിഐ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. സുരന കോര്‍പറേഷന്‍ ലിമിറ്റഡിന് മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിവിട്ട് സഹായം ചെയ്തതിന്റെ തെളിവായിരുന്നു സ്വര്‍ണം. ഇതില്‍ നിന്നാണ് 103 കിലോ സ്വര്‍ണം കാണാതായത്.
സിബിഐ കസ്റ്റഡിയില്‍ സ്വര്‍ണം കാണാതായത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ആണെന്നാണ് ആക്ഷേപം. സ്വര്‍ണം കണ്ടെത്തുന്ന വിഷയത്തില്‍ സിബിഐ വലിയ താത്പര്യവും കാണിച്ചില്ല. തുടര്‍ന്നാണ് വിഷയം മദ്രാസ് ഹൈക്കോടതി പരിശോധിച്ചത്.
43 കോടിയുടെ സ്വര്‍ണം സിബിഐ കസ്റ്റഡിയില്‍ നഷ്ടമായത് ഗുരുതരമാണെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി ജഡ്ജി പി എന്‍ പ്രകാശിന്റെതാണ് ഉത്തരവ്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം അഭിമാന ക്ഷതം ഉണ്ടാക്കും എന്ന സിബിഐയുടെ വാദം കോടതി തള്ളി. ചില ഘട്ടങ്ങളിലൊക്കെ അല്‍പം അഭിമാന ക്ഷതം ഉത്തരവാദിത്ത ബോധം നല്‍കും എന്ന് കോടതി പറഞ്ഞു.
സിബിസിഐഡി ആണ് അന്വേഷണം നടത്തുക. ഒഴിവാക്കാനാകില്ലെങ്കില്‍ എന്‍ഐഎ അന്വേഷണം മതിയെന്നായിരുന്നു സിബിഐയുടെ നിലപാട്. എല്ലാ പൊലീസ് എജന്‍സികള്‍ക്കും തുല്യപ്രാധാന്യം ആണ് ഉള്ളതെന്ന് കോടതി പറഞ്ഞു.
Story Highlights – gold missing, cbi, madras high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here