മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

എറണാകുളം ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടിയെ അപമാനിച്ച സംഭവത്തിലേതിന് സമാനമായി ഊര്‍ജിത അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളമശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, മാളിനു പുറത്തിറങ്ങിയ പ്രതി എങ്ങോട്ടേക്കാണ് പോയതെന്ന് കണ്ടെത്താന്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്.
കഴിഞ്ഞ ഡിസംബര്‍ 17 നാണ് ലുലു മാളില്‍ വെച്ച് യുവനടിയെ അപമാനിക്കാന്‍ ശ്രമം ഉണ്ടായത്. ഈ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് ക്രിസ്മസ് ദിനത്തില്‍ മാളില്‍ വച്ച് ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടന്നത്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകമെന്ന് എം.സി. ജോസഫൈന്‍ പ്രതീകരിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കളമശേരി പൊലീസ് തിങ്കളാഴ്ച്ച പ്രതിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു. മാളിന് പുറത്തേക്ക് നടന്നിറങ്ങിയ പ്രതിയുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇടപ്പള്ളിയിലെ കടകളിലും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights – Displaying nudity against young woman; Women’s Commission voluntarily filed the case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here