കമ്പനി ഐഡി ധരിച്ച് കാപിറ്റോൾ കലാപത്തിൽ പങ്കെടുത്തു; യുവാവിന് ജോലി നഷ്ടമായി
ജോലി ചെയ്യുന്ന കമ്പനിയുടെ ഐഡി കാർഡ് ധരിച്ച് യുഎസ് കാപിറ്റോൾ കലാപത്തിൽ പങ്കെടുത്ത യുവാവിന് ജോലി നഷ്ടമായി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച കലാപകാരികളുടെ ചിത്രങ്ങളിൽ കമ്പനി ഐഡി ധരിച്ചയാളെ കാണുകയും ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു.
കാപിറ്റോളിനുള്ളിലേക്ക് കലാപകാരികൾ ഇരച്ചുകയറിയതിനു ശേഷം എടുത്ത ചിത്രങ്ങളിലാണ് ഈ യുവാവ് ഉൾപ്പെട്ടത്. മറ്റ് കലാപകാരികൾക്കൊപ്പം ട്രംപ് ക്യാമ്പയിൻ പതാകയും തൊപ്പിയുമണിഞ്ഞാണ് ഇയാൾ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇയാൾ കഴുത്തിലണിഞ്ഞിരിക്കുന്ന ഐഡി കാർഡ് ചിത്രങ്ങളിൽ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. ട്വിറ്ററിലെ ചിത്രങ്ങൾ കണ്ട ചിലർ ഈ കമ്പനി ഏതെന്ന് വേഗത്തിൽ തിരിച്ചറിഞ്ഞു. മേരിലാൻഡിലെ ഡയറക്ട് മെയിൽ പ്രിൻ്റിംഗ് കമ്പനിയായ നാവിസ്റ്റാർ ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയുടെ ഐഡി കാർഡ് ആയിരുന്നു ഇത്.
Read Also : കാപിറ്റോൾ കലാപത്തിൽ മരണം അഞ്ചായി; ട്രംപിന് തുടരാൻ അർഹതയില്ലെന്ന് സ്പീക്കർ നാൻസി പെലോസി
പിന്നീട് കമ്പനി തന്നെ തങ്ങളുടെ ഒരു ജീവനക്കാരൻ കലാപത്തിൽ ഉൾപ്പെട്ടിരുന്നു എന്നും അയാളെ പിരിച്ചുവിട്ടു എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആളുടെ പേരോ മറ്റ് വിവരങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല.
അതേസമയം, കാപിറ്റോൾ കലാപത്തിൽ മരണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകൾ അടക്കം നാല് പേർ ഇന്നലെ മരിച്ചിരുന്നു. അതിനിടെ, സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിൻറെ പശ്ചാത്തലത്തിൽ കാപിറ്റോൾ ഹിൽ പൊലീസ് മേധാവി രാജിവച്ചു.
വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം ഒരു മണിയോടെയാണ് ആക്രമണം നടന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻറെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്ക് ആയിരക്കണക്കിന് സായുധ അക്രമികൾ പാർലമെൻറിൻറെ വാതിലുകൾ തകർത്ത് ഇരച്ചു കയറുകയായിരുന്നു. നാലു മണിക്കൂറോളം പണിപ്പെട്ടാണ് പൊലീസിന് അക്രമികളെ പുറത്താക്കിയത്.
Story Highlights – Man In Capitol Mob Fired After Wearing His Company ID Badge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here