നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭാ കവാടത്തിലേയ്ക്ക് തള്ളിക്കയറാൻ യുവമോർച്ച പ്രവർത്തകരുടെ ശ്രമം
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭാ കവാടത്തിലേയ്ക്ക് തള്ളിക്കയറാൻ യുവമോർച്ച പ്രവർത്തകരുടെ ശ്രമം. സഭാ ഗേറ്റിലേക്ക് അപ്രതീക്ഷിതമായാണ് യുവമോർച്ച പ്രവർത്തകരെത്തിയത്. ഗേറ്റിന് മുന്നിൽ പ്രവർത്തകരെ പൊലീസ് തടയുകയും ചെറിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകരെത്തിയത്. പ്രതിഷേധത്തെ തുടർന്ന് സഭക്ക് മുന്നിൽ സുരക്ഷ വർധിപ്പിച്ചു.
അതിനിടെ ഗവർണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഗവർണർ നയപ്രഖ്യാപനം തുടർന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പി. സി ജോർജ് എംഎൽഎയും പ്രതിപക്ഷത്തിനൊപ്പം സഭ ബഹിഷ്കരിച്ചു. ഇതിനിടെ ബിജെപി എംഎൽഎ ഒ. രാജഗോപാൽ സഭയിൽ തുടർന്നു.
Story Highlights – Legislative assembly, yuvamorcha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here