സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്
സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2019-20 ൽ ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. പ്രളയവും കൊവിഡും കേരളത്തിന്റെ വളർച്ചാ നിരക്ക് കുറച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത വർധിച്ചതായും പ്രവാസികളിൽ 60 ശതമാനവും തിരിച്ചുവന്നതായും നിയമസഭയിൽവച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൂന്നു വർഷമായി കേരളം നേരിടുന്ന പ്രതിസന്ധികളാണ് വളർച്ചാ നിരക്ക് കുറച്ചതെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. ഓഖി, പ്രളയം, കൊവിഡ് എന്നിവ വളർച്ചാ നിരക്കിനെ ബാധിച്ചു. മുൻ വർഷം 6.49 ആയിരുന്ന വളർച്ചാ നിരക്ക് 2019-20 ൽ 3.45 ശതമാനമായി കുറഞ്ഞു. കൊവിഡ് കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അടുത്ത സാമ്പത്തിക വർഷം 26 ശതമാനം ചുരുങ്ങും. വിലക്കയറ്റം സാമ്പത്തിക വിഷമകത വർധിപ്പിച്ചു. കൊവിഡ് സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ ബാധിച്ചു. പണപ്പെരുപ്പം 2020ൽ 6 മുതൽ 7 ശതമാനം വരെ ഉയർന്ന് നിന്നു. വിനോദ സഞ്ചാര മേഖലയ്ക്ക് വൻ തിരിച്ചടിയായി. 2020ലെ ഒമ്പത് മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ 2629.8 കോടി കുറഞ്ഞു. കേന്ദ്ര നികുതികളുടേയും ഗ്രാന്റുകളുടേയും വിഹിതത്തിലും കുറവുണ്ടായി. തനത് നികുതി വരുമാനം 2018-19 ൽ 9 ശതമാനമായിരുന്നത് മൈനസ് 0.6 ആയി. നികുതിയേതര വരുമാനം 4.09 ശതമാനം വർധിച്ചു. മൊത്തം റവന്യൂ ചെലവിന്റെ 74.70 ശതമാനം പെൻഷനും ശമ്പളത്തിനും മറ്റുമായി ചെലവിടുകയാണ്. റവന്യൂ ചെലവിന്റെ 28.47 ശതമാനത്തിൽ നിന്ന് 30.25 ശതമാനമായി ശമ്പള ചിലവ് വർധിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത 260311.37 കോടിയായി ഉയർന്നു. ആഭ്യന്തര കടം 165960 കോടിയായി വർധിച്ചു. 2018 ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം ആകെ പ്രവാസികളുടെ 60 ശതമാനം തിരിച്ചെത്തി. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Story Highlights – Economic review report that the state’s growth rate is down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here