പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട; ഉറച്ച നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസിലെ പാര്‍ലമെന്റ് അംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിന്റെ ഒന്നില്‍ അധികം ലോക സഭാംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്ന സംസ്ഥാനത്ത് നിന്നുള്ള എംപിമാരെ കോണ്‍ഗ്രസ് അധ്യക്ഷ നേരിട്ട് ഇക്കാര്യം അറിയിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനുള്ള അവസരം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ മുന്‍കൂറായി തന്നെ അറിയിച്ചിരുന്നു. ചിലരോട് സാധ്യമല്ലെന്ന് തീര്‍ത്തും മറ്റുള്ളവരോട് പിന്നീട് ആലോചിക്കാം എന്നും ആയിരുന്നു ഹൈക്കമാന്‍ഡ് സ്വീകരിച്ച നിലപാട്.
Read Also : ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരവ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് മുസ്ലിം ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദം എംപിമാര്‍ ഹൈക്കമാന്‍ഡില്‍ വീണ്ടും ചെലുത്തി തുടങ്ങിയിരുന്നു. സമുദായ സംഘടനാ നേതാക്കന്മാരുടെ പിന്തുണ അവകാശപ്പെട്ടും ചില എംപിമാര്‍ മത്സരിക്കാനുള്ള അവസരം സമീപ ദിവസങ്ങളില്‍ തേടി.
ഈ സാഹചര്യത്തിലാണ് ഒരു പൊതുനിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുന്നത്. സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളിലെ ആര്‍ക്കും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാഗ്യപരീക്ഷണത്തിന് അവസരം നല്‍കില്ല. സോണിയ ഗാന്ധി തന്നെ ഇക്കാര്യം സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളെ അറിയിക്കും.
ബജറ്റ് സമ്മേളനത്തിന് എത്തുമ്പോഴാകും നയം ഹൈക്കമാന്‍ഡ് വ്യക്തമാക്കുക. ചില മണ്ഡലങ്ങളിലെങ്കിലും ഇതിന്റെ ഭാഗമായ പൊട്ടിത്തെറികള്‍ ഉണ്ടാകും എന്നും ഹൈക്കമാന്‍ഡ് കരുതുന്നു. അതുകൊണ്ട് തന്നെ ശക്തമായ സംഘടനാ നടപടികള്‍ ഇങ്ങനെ ഉണ്ടായാല്‍ നേരിടേണ്ടി വരും എന്ന മുന്നറിയിപ്പും ഹൈക്കമാന്‍ഡിന്റെതായി ഉണ്ടാകും.
Story Highlights – congress high command, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here