15 വർഷമായി ഇടതിനൊപ്പം നിന്ന പൊന്നാനി; ഇത്തവണ ഏങ്ങോട് ?

ഇടതുപക്ഷത്തിനും കോൺഗ്രസ്സ് മുന്നണിക്കും ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് പൊന്നാനി. ആരോടൊപ്പവും ഉറച്ചു നിൽക്കാതിരുന്ന പൊന്നാനി കഴിഞ്ഞ 15 വർഷമായി ഇടതിനൊപ്പമാണ് സഹവാസം. ഇത്തവണ അതിൽ മാറ്റമുണ്ടാകുമോ….അതോ പൊന്നാനിക്കാറ്റിന്റെ ദിശ എന്നെന്നേക്കുമായി ഇടത്തോട്ടു തന്നെയാകുമോ?
2011ൽ പി ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ നിന്ന് ആദ്യമായി മത്സരിച്ചപ്പോൾ ഭൂരിപക്ഷം 4,104 ആയിരുന്നു. 2016ൽ അത് 15,640 ആയി ഉയർന്നു.
കഴിഞ്ഞ രണ്ട് തവണയും പൊന്നാനി മണ്ഡലത്തിൽ നിന്ന് യുഡിഎഫിനായി ജനവിധി തേടിയത് പി.ടി അജയ് മോഹനാണ്. 2011ലും 2016ലും വലിയ വോട്ട് വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. 2011 ൽ 53514 വോട്ടും, 2016 ൽ 53692 വോട്ടും ലഭിച്ചു. എന്നാൽ ഇത്തവണ അജയ്ക്ക് പകരം യുവത്വത്തെയായിരിക്കും യുഡിഎഫ് നിർത്തുക.
അഞ്ച് പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പൊന്നാനി മണ്ഡലത്തിലുള്ളത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭൂരിപക്ഷം പതിമൂവായിരത്തിന് മുകളിലാണ്. പൊന്നാനി നഗരസഭയിൽ മാത്രം ആറായിരത്തിനടുത്താണ് ഭൂരിപക്ഷം. ചരിത്രത്തിൽ ആദ്യമായി പൊന്നാനി നഗരസഭ തുടർഭരണത്തിലേക്ക് എത്തിയത് ഇത്തവണയാണ്. ഏറ്റവും വലിയ ഭൂരിപക്ഷവും ഇത്തവണ നേടി.
ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനി. തുടർച്ചയായുള്ള പരാജയം കോൺഗ്രസിനെ കാര്യമായി വിഷമിപ്പിക്കുന്നുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം ഇടതുമുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെങ്കിലുംകോൺഗ്രസ് ക്യാമ്പുകൾ വലിയ പ്രതീക്ഷയോടെയല്ല ഇതിനെ കാണുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ച സ്വർണക്കടത്തും കേസിൽ പി ശ്രീരാമകൃഷ്ണന്റെ പേര് ഉയർന്നുവന്നതും യുഡിഎഫ് ഉയർത്തി കാണിക്കും. കിഫ്ബി വഴി കാഴ്ചവച്ച വികസന പ്രവർത്തനങ്ങളാകും ഇടത് മുന്നണി മുന്നോട്ടുവയ്ക്കുക.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന പ്രതീക്ഷക്കൊപ്പമാണ് കോൺഗ്രസുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനുണ്ടായ തിരിച്ചടി ഗൗരവമായാണ് കോൺഗ്രസ് കാണുന്നത്.
Story Highlights – ponnani constituency , tharamandalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here