തമിഴ്‌നാട്ടില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍
തമിഴ്‌നാട്ടില്‍ നിലപാട് കടുപ്പിച്ച് ഡിഎംകെ. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഡിഎംകെ ആവര്‍ത്തിച്ചു. ഇടത് പാര്‍ട്ടികള്‍ക്ക് ഇത്തവണ സീറ്റുകള്‍ കുറയും. ഇരുസഖ്യങ്ങളുടെ സീറ്റ് വിഭജന ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.
2016ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ 35 സീറ്റെങ്കിലും വേണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്. 16- 20 സീറ്റുകള്‍ വരെ നല്‍കാനാണ് ഡിഎംകെയുടെ ആലോചന. പുതുച്ചേരിയിലെ രാഷ്ട്രീയ സാഹചര്യം തിരിച്ചടിയായതാണ് കോണ്‍ഗ്രസിന് വിനയായത്. കഴിഞ്ഞ തവണ ഇരുപതിലധികം സീറ്റുകളില്‍ മത്സരിച്ച സിപിഐഎമ്മിനും സിപിഐയ്ക്കും എട്ട് വീതം സീറ്റുകള്‍ നല്‍കിയേക്കും.
Read Also : ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും
എഐഎഡിഎംകെ- ബിജെപി സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചയും അന്തിമ ഘട്ടത്തിലാണ്. 33 സീറ്റുകള്‍ വരെ ആവശ്യപ്പെട്ട ബിജെപിക്ക് 21 സീറ്റ് നല്‍കാനാണ് ആലോചന. വണ്ണിയാര്‍ സമുദായത്തിന് സ്വാധീനമുള്ള പട്ടാളി മക്കള്‍ കക്ഷിയെക്കാള്‍ കുറവ് സീറ്റ് ബിജെപിക്ക് നല്‍കാനുള്ള എഐഡിഎംകെയുടെ നീക്കത്തില്‍ ഇതിനകം എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു.
പുതിയ തമിഴകം, ഐഎംകെഎംകെ, തമിഴകം മക്കള്‍ മുന്നേറ്റ കഴകം തുടങ്ങിയ ചെറു കക്ഷികള്‍ക്ക് മൂന്ന് സീറ്റ് എഐഎഡിഎംകെ നല്‍കും. നടന്‍ വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് 15 സീറ്റ് നല്‍കാനാണ് നീക്കം. എന്നാല്‍ സീറ്റ് വിഭജനത്തില്‍ എതിര്‍പ്പ് പരസ്യപ്പെടുത്തിയ ഡിഎംഡികെ എന്‍ഡിഎ മുന്നണി വിടാനാണ് സാധ്യത. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
Story Highlights – tamilnadu, dmk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here