തെരഞ്ഞെടുപ്പ് ആവേശത്തില്‍ നിലമ്പൂര്‍; തിരിച്ചുപിടിക്കാന്‍ യുഡിഎഫ്; വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ്
മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുന്നത് നിലമ്പൂര്‍ മണ്ഡലത്തില്‍. ആരോപണ ശരങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ സജീവമായതോടെ രാഷ്ട്രീയ പോര്‍ക്കളമായി മണ്ഡലം മാറി. യുഡിഎഫ് കുത്തക മണ്ഡലമായിരുന്ന നിലമ്പൂരില്‍ വിജയം ആവര്‍ത്തിക്കാന്‍ ഇടതുപക്ഷവും തിരിച്ചു പിടിക്കാന്‍ യുഡിഎഫും തീവ്ര ശ്രമമാണ് നടത്തുന്നത്.
എക്കാലത്തും കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരില്‍ ചുവപ്പ് പടര്‍ത്തിയ പി വി അന്‍വര്‍ തന്നെയാണ് ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. 11,504 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ അന്‍വര്‍ നേടിയത്. അനുകൂല സാഹചര്യമെന്നും തന്റെ അസാന്നിധ്യം ചര്‍ച്ചയാക്കിയത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
Read Also : ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വം: കുമ്മനം രാജശേഖരന്‍
മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നാട്ടുകാരന്‍ കൂടിയായ ഡിസിസി പ്രസിഡന്റ് വി വി പ്രകാശാണ് മത്സരാര്‍ത്ഥി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൃഗീയ ഭൂരിപക്ഷവും തദേശ തെരഞ്ഞെടുപ്പിലെ മേല്‍കൈയുമാണ് യുഡിഎഫിന് ആത്മവിശ്വാസം.
പി വി അന്‍വര്‍ ഉള്‍പ്പെട്ട തടയണ നിര്‍മാണക്കേസും അവസാന സമയത്തെ മണ്ഡലത്തിലെ അസാന്നിധ്യവും ചര്‍ച്ചയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളും പ്രളയ കാലത്തെ ഇടപെടലുകളുമാണ് അന്‍വറിന്റെ ആയുധം.
ബിജെപി സ്ഥാനാര്‍ഥി അഡ്വ ടികെ അശോക് കുമാറും മണ്ഡലത്തില്‍ സജീവമാണ്. ഇത്തവണ മുന്നേറ്റം ഉണ്ടാക്കാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി.
Story Highlights- v v prakash, p v anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here