ആലപ്പുഴ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതിക്കെതിരെ പരാതി

ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പർധ വളർത്തുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിഡിയോ സഹിതമാണ് പരാതി നൽകിയത്. തീവ്രവാദികളുടെ എണ്ണം വർധിപ്പിക്കാൻ ഹിന്ദു പെൺകുട്ടികളെ സിറിയയിലേക്ക് കടത്തുന്നു എന്നായിരുന്നു സന്ദീപിന്റെ പരാമർശം. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എംഎം താഹിറാണ് പരാതിക്കാരൻ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സന്ദീപ് വാചസ്പതി വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിൻ്റെ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘ആർക്കും ആരേയും പ്രേമിക്കാം. പക്ഷെ മാന്യമായി ജീവിക്കണം. എന്നാൽ ഇവിടെ ചെയ്യുന്നത് എന്താ. നമ്മുടെ പെൺകുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയിൽ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയിൽ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് പെൺകുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാൻ പ്രസവിച്ച് കൂട്ടുകയാണ്. അതിന് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ടുപോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ? പറഞ്ഞാൽ പറയും മതേതരത്വം തടയുന്നെന്ന്. ഈ മതേതരത്വം എന്ന് പറഞ്ഞാൽ അത് നമ്മുടെ മാത്രം ബാധ്യതയാണ്. ഇങ്ങോട്ട് എന്തും ആവാം. അങ്ങോട്ട് തിരിച്ചു ചോദിച്ചാൽ മതേതരത്വം ഇല്ലെന്നാണ്. ഇതൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. അതുകൊണ്ട് നിങ്ങൾ ആലോചിച്ചിട്ട് വോട്ട് ചെയ്യണം. ഇത് ഒരു അവസരമാണ്. ഇപ്പോൾ ഒരു ഷോക്ക് ട്രീറ്റ്മെൻ്റ് കൊടുത്തില്ലെങ്കിൽ നമ്മുടെ നാട് നശിക്കും. അതുകൊണ്ടാണ് ബിജെപിക്ക്, എനിക്കൊരു വോട്ട് തരണം എന്ന് ഞാൻ പറയുന്നത്. ഒറ്റത്തവണ മതി. അടുത്ത തവണ നിങ്ങൾ എനിക്ക് ചെയ്യണ്ട.’ സന്ദീപ് വാചസ്പതി പറഞ്ഞു.
Story Highlights- Complaint against Alappuzha BJP candidate sandeep vachaspati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here