ഝാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് എബിവിപി
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് എബിവിപി വക്താവ് ദിക്ഷാംന്ത് സൂര്യവംശി. പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റിയിട്ടില്ല. മത പരിവര്‍ത്തനം നടത്താന്‍ കൊണ്ടുപോകുകയാണെന്ന് സംശയിച്ച് പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. രേഖകള്‍ പരിശോധിച്ചത് പൊലീസ് അണെന്നും വക്താവ് പറഞ്ഞു. എബിവിപി പ്രവര്‍ത്തകര്‍ തന്നെയാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
Read Also : എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു
കഴിഞ്ഞ ദിവസം സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്ഥലത്തെ റെയില്‍വേ പൊലിസ് സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് പൊലീസ് സൂപ്രണ്ട് ഖാന്‍ മന്‍സൂരി പറഞ്ഞു. ഋഷികേശില്‍ നിന്ന് പഠന ക്യാമ്പ് കഴിഞ്ഞ് വരികയായിരുന്ന എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് സൂപ്രണ്ട്. കന്യാസ്ത്രീകള്‍ക്കെതിരെ ഇവര്‍ ഉന്നയിച്ച മത പരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാന്‍സിയില്‍ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉള്‍പ്പെടെയുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് മര്‍ദിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം.
Story Highlights-nun, attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here