ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണം; എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹര്‍ജിയില്‍ വിധി 16ന്

എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് കേസില്‍ ഹൈക്കോടതി ഈ മാസം 16ന് വിധി പറയും. അതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.
ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ക്രൈംബ്രാഞ്ചാണെന്നാണ് ഇ ഡിയുടെ വാദം. ഇ ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് മുന്‍പെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിന്റെ മറുപടി. എട്ട് മാസത്തിന് ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ഉന്നതരുടെ പ്രേരണയുണ്ടെന്നും ഇ ഡി.
ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തതും ഇഡി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇ ഡിക്കെതിരേ ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിലവിലെ എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇ ഡി ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം ഇന്നത്തെ ഹിയറിംഗോടെ കേസില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി.
Story Highlights: enforcement directorate, crime branch, sandeep nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here