ചാത്തന്നൂരില്‍ ബിജെപി- കോണ്‍ഗ്രസ് ധാരണ; ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ വോട്ടുമറിക്കല്‍ ആരോപണവുമായി എല്‍ഡിഎഫ്. യുഡിഎഫ് ബിജെപിക്കായി വോട്ടു മറിച്ചെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. ബിജെപി സ്ഥാനാര്‍ത്ഥി പോളിംഗ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് യുഡിഎഫിന്റെ ബൂത്തുകളില്‍ എത്തി നന്ദി അറിയിച്ചതായും എല്‍ഡിഎഫ് ആരോപണം.
തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫിന്റെ പല ബൂത്തുകളും നിര്‍ജീവമായിരുന്നു എന്ന് ഇടത് മുന്നണി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചു. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം ബിജെപി സ്ഥാനാര്‍ത്ഥി ബി ബി ഗോപകുമാര്‍ യുഡിഎഫിന്റെ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി നന്ദി അറിയിച്ചതായും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ജി എസ് ജയലാല്‍ ആരോപിച്ചു.
Read Also : ബിജെപി- സിപിഐഎം അനുകൂല വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബു
വോട്ടുകള്‍ മറിച്ചാലും മണ്ഡലത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്ന് ജി എസ് ജയലാല്‍ കണക്കുകള്‍ നിരത്തി സമര്‍ത്ഥിച്ചു. കഴിഞ്ഞ തവണ ബിജെപി രണ്ടാമതെത്തിയ മണ്ഡലമായിരുന്നു ചാത്തന്നൂര്‍. ഇത്തവണ എ പ്ലസ് മണ്ഡലം എന്ന നിലയിലാണ് ബിജെപി ചാത്തന്നൂരിനെ പരിഗണിച്ചത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മൂന്നാമതേയ്ക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തില്‍ പീതാംബരക്കുറുപ്പിനെയാണ് ഇക്കുറി യുഡിഎഫ് രംഗത്തിറക്കിയത്.
Story Highlights: kollam, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here