മുഖ്യമന്ത്രിയും കുറ്റക്കാരനാണ്; രാജി വെക്കണം: വി മുരളീധരൻ

കെടി ജലീൽ രാജിവച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇതുവരെ ഒരു അക്ഷരം പറഞ്ഞിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി.
“സത്യപ്രതിജ്ഞാ ലംഘനം, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉൾപപ്പെട്ടിട്ടുള്ള ഒരു കേസാണിത്. ഈ കേസിൽ സത്യ പ്രതിജ്ഞാ ലംഘനം കെടി ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ അംഗീകരിച്ചതിനു ശേഷമാണ് നിയമനം നടന്നത് എന്നതിനുള്ള തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അഴിമതിയോട് അസഹിഷ്ണുത എന്നുള്ള പ്രഖ്യാപനം ഇപ്പോഴും സർക്കാരിൻ്റെ നയമാണോ എന്ന് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഈ സംഭവങ്ങളൊക്കെ കഴിഞ്ഞതിനു ശേഷം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ നിവൃത്തികേടു കൊണ്ട് കസേരയിലെ പിടി വിടുകയാണ് ഉണ്ടായത്. ഇപ്പോൾ മാധ്യമ വേട്ടയും ഇരവാദവുമൊക്കെ ഉയർത്തിയാണ് ജലീൽ സഹതാപം പിടുച്ചുപറ്റാൻ ശ്രമിക്കുന്നത്.”- മുരളീധരൻ വ്യക്തമാക്കി.
“ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയതിനാൽ ജലീൽ മാത്രം രാജിവെക്കുന്നത് എന്ത് ധാർമികതയാണ്? ധാർമികതയുടെ കാര്യത്തിലാണെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമായിരുന്നു. ഈ രാജി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നീക്കമാണ്. ഈ നീക്കം കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമാവില്ല. മുഖ്യമന്ത്രി കൂടി രാജി വെച്ചാലേ ലോകായുക്ത നടത്തിയ പരാമർശത്തിൻ്റെ ശരിയായ അർത്ഥത്തിൽ അതിനു പരിഹാരം ഉണ്ടാവൂ.”- മുരളീധരൻ കൂട്ടിച്ചേർത്തു.
Story Highlights: Pinarayi Vijayan is also guilty; Should resign: V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here