അഞ്ചാം ബാച്ച് റഫാൽ വിമാനങ്ങൾ രാജ്യത്തെത്തി
അഞ്ചാം ബാച്ച് റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തെത്തി. ഫ്രാൻസിലെ മിലിട്ടറി എയർ ബേസിൽ നിന്നാണ് ഇവ ഇന്ത്യയിലെത്തിയത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ എയർ സ്റ്റാഫ് ചീഫ് എയർ ചീഫ് മാർഷൽ ആർകെഎസ് ബദൂരിയ ആണ് മറിന്യാക് എയർ ബേസിൽ നിന്ന് വിമാനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. ഫ്രാൻസിൽ നിന്ന് ഇന്ത്യ വരെ 8000 കിലോമീറ്റർ ദൂരമാണ് വിമാനങ്ങൾ നിർത്താതെ പറന്നത്. എത്ര വിമാനങ്ങളാണ് എത്തിയതെന്ന് എയർഫോഴ്സ് അറിയിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ജൂലായ് 29നാണ് ആദ്യ ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. രണ്ടാം ബാച്ച് നവംബറിൽ എത്തി. മൂന്ന് വിമാനങ്ങളാണ് രണ്ടാം ബാച്ചിൽ ഉണ്ടായിരുന്നത്. 36 വിമാനങ്ങൾക്കാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാർ ഒപ്പിട്ടത്.
അതേസമയം, റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി വൈകാതെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 23ന് ബോബ്‌ഡെ വിരമിക്കുന്ന സാഹചര്യത്തിൽ ഹർജി നേരത്തെ പരിഗണിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഫ്രഞ്ച് യുദ്ധവിമാന നിർമാണ കമ്പനിയായ ദസോ ഏവിയേഷൻ, ആയുധ ഇടനിലക്കാരന് കോഴ നൽകിയെന്ന ആരോപണം അന്വേഷിക്കണമെന്നാണ് പൊതുപ്രവർത്തകനായ മനോഹർ ലാൽ ശർമയുടെ ആവശ്യം. റഫാൽ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.
Story highlights: 5th Batch Of Rafale Arrives In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here