കൊവിഡ് ബാധിതരെ സംസ്ക്കരിക്കാനായി സ്ഥലം വിട്ടുനില്‍കി മുൻ ബ്ലോക്ക് പഞ്ചായത്തംഗം; എതിർപ്പുമായി നാട്ടുകാർ
തിരുവനന്തപുരം, വിളവൂർക്കൽ പഞ്ചായത്തിലെ കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്ക്കരിക്കാനായി സ്ഥലം വിട്ടു നൽകാനുള്ള മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ തീരുമാനത്തെ എതിർത്ത് നാട്ടുകാർ. കാട്ടാക്കട എം.എൽ.എ ഐ. ബി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കാനെത്തിയിരുന്നു. എന്നാൽ നാട്ടുകാർ എതിർത്തതോടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം പഞ്ചായത്ത് ഉപേക്ഷിച്ചു . മലയം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു തോമസ് ആണ് സ്ഥലം നൽകാമെന്ന് സമ്മതിച്ചത്.
ശ്മശാനത്തിനായി കണ്ടെത്തിയ സ്ഥലം പള്ളിക്കൽ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ്. സ്ഥലം കുന്നുംപ്രദേശമാണെന്നും ഇവിടെ നിന്ന് വരുന്ന ഉറവയാണ് തങ്ങളുടെ കിണറിലേക്ക് എത്തുന്നതെന്നുമാണ് ജനങ്ങൾ പറയുന്നത്.മാത്രമല്ല സ്ഥലം സ്ഥിരമായി ശ്മശാനമായി മാറുമെന്നാണ് കരുതുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് മൂന്ന് മരണമാണ് വിളവൂർക്കൽ പഞ്ചായത്തിൽ ഉണ്ടായത്. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലപരിമിതിയെ തുടർന്നാണ് താൽകാലികമായി സ്ഥലം മൂന്നുമാസത്തേക്ക് വിട്ടുകൊടുക്കാമെന്ന് ബിനു തോമസ് അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here