കെ.പി. ശർമ ഒലി വീണ്ടും നേപ്പാൾ പ്രധാനമന്ത്രി

പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ കെ.പി ശർമ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. തെരഞ്ഞെടുപ്പിനെ തുടർന്ന് തിങ്കളാഴ്ച നേപ്പാൾ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ ഒലി സർക്കാർ പരാജയപ്പെട്ടിരുന്നു. 275 അംഗങ്ങളുള്ള സഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 136 വോട്ടാണെന്നിരിക്കെ നേടാനായത് 93 വോട്ട് മാത്രം. ഇതോടെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് പുതിയ സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ശ്രമം തുടങ്ങിയിരുന്നു.
പുതിയ സർക്കാർ രൂപീകരണത്തിന് വ്യാഴാഴ്ച വൈകിട്ട് ഒൻപത് മണിക്കുള്ളിൽ മുന്നോട്ടുവരണമെന്ന് രാഷ്ട്രപതി ബിന്ദ്യാദേവി ഭണ്ഡാരി ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ ഒലിയുടെ സിപിഎൻ-യുഎംഎല്ലിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് വിശ്വാസ വോട്ട് തേടിയത്. പ്രതിപക്ഷപാർട്ടികൾക്ക് ധാരണയിലെത്താൻ കഴിയാതിരുന്നതോടെ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. അതേസമയം ശർമ ഒലി 30 ദിവസത്തിനുള്ളിൽ വീണ്ടും പാർലമെന്റിൽ വിശ്വാസ വോട്ട് നേടണം. ഇതിലും പരാജയപ്പെടുകയാണെങ്കിൽ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
2015 ഒക്ടോബർ 11 മുതൽ 2016 ഓഗസ്റ്റ് 3 വരെയും 2018 ഫെബ്രുവരി 15 മുതൽ 2021 മെയ് 13 വരെയുമാണ് ശർമ ഒലി പ്രധാനമന്ത്രിയായിരുന്നത്. മൂന്നാം ഊഴത്തിൽ ഒലിയുടെ സത്യപ്രതിജ്ഞ പ്രാദേശിക സമയം ഇന്നുച്ചയ്ക്ക് 2.30ഓടെ നടക്കും.
Story Highlights: nepal prime minister sharma oli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here